

സിഡ്‌നി: കാണികളുടെ വംശീയാധിക്ഷേപമടക്കമുള്ള വിഷയങ്ങൾ വിവാദം തീർത്ത ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മറ്റൊരു ആരോപണം കൂടി. മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റവുമായി ഇത്തവണ വിമർശനം നേരിടുന്നത് മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ്. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് ആക്ഷേപം.
അഞ്ചാം ദിനം ആദ്യ സെഷനിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെ സ്മിത്ത് മനഃപൂർവം ബാറ്റിങ് ക്രീസിൽ ബാറ്റ്‌സ്മാന്റെ ഗാർഡ് അടയാളം മായ്ച്ച് കളയുകയായിരുന്നു. സ്റ്റമ്പ് ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിരുന്നു. ഗാർഡ് മായ്ക്കുന്നയാളുടെ മുഖം ദൃശ്യത്തിൽ കാണുന്നില്ലെങ്കിലും ജേഴ്‌സി നമ്പർ വെച്ച് ആരാധകർ അത് ആരാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇന്ത്യയ്ക്കായി ചേതേശ്വർ പൂജാരയും ഋഷഭ് പന്തും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്മിത്തിന്റെ മോശം പ്രവൃത്തി. ഇതോടെ തുടർന്ന് ബാറ്റ് ചെയ്യാനെത്തിയ ഋഷഭ് പന്തിന് ഗാർഡ് വീണ്ടും അടയാളപ്പെടുത്തേണ്ടതായി വന്നു.
സ്മിത്തിന്റെ ഈ പ്രവൃത്തിക്കെതിരേ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകർ രംഗത്തു വന്നു. 2018-ലെ കേപ്ടൗൺ ടെസ്റ്റിനിടയിൽ പന്ത് ചുരണ്ടൽ വിവാദത്തോടാണ് പലരും ഈ സംഭവത്തെ താരതമ്യം ചെയ്യുന്നത്. പന്ത് ചുരണ്ടൽ വിവാദത്തിൽ രണ്ട് വർഷത്തെ വിലക്ക് ലഭിച്ച താരമാണ് സ്മിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates