'ഡെഡ് ബോളില്‍' ക്രീസ് വിട്ട് ബെയര്‍സ്‌റ്റോ; സ്റ്റംപ് എറിഞ്ഞു വീഴ്ത്തി അലക്‌സ് കാരി; വിചിത്ര റൺ ഔട്ട്, വിവാദം (വീഡിയോ)

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങള്‍. നിര്‍ണായക ഘട്ടത്തിലായിരുന്നു ഈ ഔട്ട്
ഔട്ടായതിന്റെ നിരാശയിൽ ബെയർസ്റ്റോ, വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഓസീസ് ക്യാപ്റ്റൻ കമ്മിൻസ്/ ട്വിറ്റർ
ഔട്ടായതിന്റെ നിരാശയിൽ ബെയർസ്റ്റോ, വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഓസീസ് ക്യാപ്റ്റൻ കമ്മിൻസ്/ ട്വിറ്റർ
Updated on
1 min read

ലണ്ടന്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റ് അവസാനിച്ചപ്പോഴും വിവാദത്തിനു കുറവില്ല. ഇത്തവണയും മറ്റൊരു ഔട്ടാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയുടെ റൺ ഔട്ടാണ് വിവാദത്തിന് വഴിയൊരുക്കിയത്. 

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങള്‍. നിര്‍ണായക ഘട്ടത്തിലായിരുന്നു ഈ ഔട്ട്. 371 റണ്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെ ബെന്‍ സ്‌റ്റോക്‌സ് ഒരറ്റത്ത് മികവോടെ ബാറ്റ് വീശുന്നുണ്ടായിരുന്നു. അവസാനത്തെ അംഗീകൃത ബാറ്ററായിരുന്നു ബെയര്‍സ്‌റ്റോ. നിര്‍ണായക ഘട്ടത്തിലെ അപ്രതീക്ഷിതവും ആശയക്കുഴപ്പം നിറഞ്ഞതുമായ ഔട്ടാണ് വിവാദത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. 

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ആ ഓവറിലെ അവസാന പന്ത് ബെയര്‍‌സ്റ്റോ കുനിഞ്ഞു നിന്നു കളിക്കാതെ വിട്ടു. പന്ത് ഡെഡ് ബോളാണെന്ന ധാരണയില്‍ താരം ക്രീസ് വിട്ടിറങ്ങി. കൈയില്‍ പന്തുണ്ടായിരുന്ന ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി സ്റ്റംപുകള്‍ എറിഞ്ഞു വീഴ്ത്തി. ഓസീസ് താരങ്ങള്‍ അപ്പീലും ചെയ്തു. 

അപ്പീല്‍ വന്നതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം മൂന്നാം അംപയര്‍ക്കു വിട്ടു. മൂന്നാം അംപയര്‍ ഔട്ട് വിളിച്ചു. ഡെഡ് ബോള്‍ വിളിക്കും മുന്‍പ് ബെയര്‍‌സ്റ്റോ ക്രീസ് വിട്ടു എന്നാണ് മൂന്നാം അംപയറുടെ കണ്ടെത്തല്‍.

ബെയര്‍‌സ്റ്റോ പുറത്തായതിനു പിന്നാലെ എത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ സ്ലഡ്ജ് ചെയ്തു സംസാരിച്ചു. ഇത്തരം മാന്യതവിട്ട പ്രവൃത്തികളാല്‍ നിങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നായിരുന്നു ബ്രോഡ് പറഞ്ഞത്. സ്റ്റംപ് മൈക്കിലൂടെ ബ്രോഡിന്റെ സ്ലഡ്ജിങ് കേള്‍ക്കാമായിരുന്നു. 

ഓസ്‌ട്രേലിയയയുടെ അപ്പീലിനെ അനുകൂലിച്ചാണ് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ സംസാരിച്ചത്. കളിയില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ഇത്തരത്തില്‍ തന്നെ പ്രതികരിക്കുമെന്നായിരുന്നു അശ്വിന്റെ കമന്റ്. അലക്‌സ് കാരിയുടെ നീക്കത്തെയാണ് അശ്വിന്‍ അഭിനന്ദിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com