

ഹൈദരാബാദ്: മുഹമ്മദ് സിറാജ് രാജ്യത്തര ക്രിക്കറ്റിൽ വമ്പൻ പേരുകാരിൽ ഒരാളാവുമെന്ന് ഇന്ത്യൻ മുൻ താരം വിവിഎസ് ലക്ഷ്മൺ. അടുത്ത വർഷങ്ങളിലും ഈ കഠിനാധ്വാനം തുടർന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ സിറാജ് തന്റെ പേരുറപ്പിക്കുമെന്ന് ലക്ഷ്മൺ പറയുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ മികവ് കാണിക്കാനുള്ള പ്രതിഭ സിറാജിനുണ്ട്. നിലവിൽ ഭാഗ്യം കൊണ്ട് ഇന്ത്യക്ക് മികച്ച പേസ് യൂണിറ്റുണ്ട്. ദൈർഘ്യമേറിയ സ്പെല്ലുകൾക്കായി സിറാജിനെ കോഹ് ലി ഉപയോഗപ്പെടുത്തണം. ഓസ്ട്രേലിയയിൽ സിറാജിന്റെ മികവ് നമ്മൾ കണ്ടു. ജോലിഭാരം കൈകാര്യം ചെയ്യാനും പരിക്കിൽ നിന്ന് വിട്ടുനിൽക്കാനും സിറാജിന് കഴിയണം എന്നും ലക്ഷ്മൺ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് 13 വിക്കറ്റാണ് വീഴ്ത്തിയത്. മുഹമ്മദ് ഷമി, ബൂമ്ര, ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവരില്ലാതെ ഓസ്ട്രേലിയയിൽ ടെസ്റ്റിന് ഇറങ്ങേണ്ടി വന്ന ഇന്ത്യൻ ബൗളിങ് നിരയെ നയിക്കാൻ മുഹമ്മദ് സിറാജിന് കഴിഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിലും ബാംഗ്ലൂരിന് വേണ്ടി സിറാജ് മികവ് പുറത്തെടുത്തു. ഏഴ് കളിയിൽ നിന്ന് വീഴ്ത്തിയത് ആറ് വിക്കറ്റ്. ഇക്കണോമി 8.77
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ട് പര്യടനവുമാണ് സിറാജിന് മുൻപിൽ ഇനിയുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സിറാജിന് അവസരം ലഭിച്ചേക്കുമോ എന്നത് സംശയമാണ്. ഷമി, ബൂമ്ര, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്കാണ് ഇന്ത്യ മുൻഗണന കൊടുക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സിറാജിന് കളിക്കാൻ കഴിഞ്ഞേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates