

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം പിന്നിട്ടിട്ടും ടോസ് ഇടാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ ഇന്ത്യക്കാകുമെന്ന് മുൻ നായകൻ സുനിൽ ഗാവസ്കർ. ടോസിന് മുൻപ് ഇരു ടീമിന്റേയും ക്യാപ്റ്റൻമാർ ഇലവൻ അടങ്ങിയ ഷീറ്റ് കൈമാറുന്നത് വരെ സമയമുണ്ടെന്ന് ഗാവസ്കർ പറഞ്ഞു.
നിലവിലെ കാലാവസ്ഥയിൽ ഒരു ബാറ്റ്സ്മാനെ കൂടി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാവും അവർക്ക് തോന്നുന്നത്. കാരണം ഇപ്പോഴത്തെ സതാംപ്ടണിലെ അന്തരീക്ഷം ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർമാരെ തുണക്കുന്നതാണ്. അതിനാൽ റിഷഭ് പന്തിനെ ഏഴാം സ്ഥാനത്തേക്ക് ഇറക്കി മറ്റൊരു ബാറ്റ്സ്മാനെ ആറാമത് കളിപ്പിക്കണം. ഈ കാലാവസ്ഥയിൽ ഒരു സ്പിന്നറെ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും എന്നാണ് കരുതുന്നത്, ഗാവസ്കർ പറഞ്ഞു.
കനത്ത മഴയെ തുടർന്ന് പിച്ചിലെ പുല്ലുകൾ വെട്ടി നിരപ്പാക്കാൻ സമയം ലഭിച്ചിട്ടില്ല. ഇത് ന്യൂബോളിൽ ഇന്ത്യൻ ബൗളർമാർക്കും കീവിസ് ബൗളർമാർക്കും വലിയ ആക്രമണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നു. ഇതിനാൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡ് ചെയ്യും. ആദ്യ മണിക്കൂറിൽ 3-4 വീഴ്ത്തിയാൽ പിന്നെ കളി അവരുടെ നിയന്ത്രണത്തിലാവും, ഗാവസ്കർ പറഞ്ഞു.
മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരുമാണ് ഇപ്പോൾ ഇന്ത്യൻ ടീമിലുള്ളത്. ഇതിൽ നിന്ന് ഒരു സ്പിന്നറെ ഒഴിവാക്കി പകരം ഹനുമാ വിഹാരിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ചൂണ്ടിയാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മഴയെ തുടർന്ന് നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിനവും മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും ആദ്യ സെഷനിൽ കളി സാധ്യമാവും എന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഉച്ചയ്ക്കും വൈകുന്നേരവും സതാംപ്ടണിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates