ടോക്യോ ഒളിംപിക്‌സ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം; പക്ഷേ, ഈ കടമ്പകള്‍ മുഴുവന്‍ കടക്കണം

ടോക്യോ ഒളിംപിക്‌സ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം; പക്ഷേ, ഈ കടമ്പകള്‍ മുഴുവന്‍ കടക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടോക്യോ ഒളിംപിക്‌സ് നടത്തിപ്പ് ജപ്പാനില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും നടത്തരുതെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഭരണകൂടം ഒളിംപിക്‌സ് നടത്തുമെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. 

ഇപ്പോഴിതാ ഒളിംപിക്‌സ് മത്സരങ്ങള്‍ നേരിട്ട് കാണാനെത്തുന്ന ആരാധകര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഭരണകൂടം പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകള്‍. ഒരു ജപ്പാന്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകരെ കാത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമായി ചെയ്തിരിക്കണം. കോവിഡില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. മത്സരം നടക്കുന്ന ദിവസത്തിനും ഒരാഴ്ച മുന്‍പ് സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് തെളിയിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. 

മറ്റ് രാജ്യങ്ങളില്‍ നിന്ന് ആരാധകരെ പ്രവേശിപ്പിക്കില്ലെന്ന് ഭരണകൂടം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജപ്പാനിലെ ആരാധകര്‍ക്കാണ് പ്രവേശനാനുമതി ഉള്ളത്. 

സംഘം ചേര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങള്‍, മദ്യപാന പാര്‍ട്ടികള്‍, ഒരുമിച്ചുള്ള ഭക്ഷണം കഴിക്കല്‍ എന്നിവയെല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നതായും നിര്‍ദ്ദേശങ്ങളിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളും ഉണ്ടാകും. 

നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സംഘമായി മത്സരങ്ങള്‍ കാണാന്‍ എത്തരുതെന്നും നിര്‍ദ്ദേശങ്ങളുണ്ട്. കര്‍ശന നിബന്ധനകള്‍ നടപ്പാക്കി വൈറസ് വ്യാപനം തടഞ്ഞ് ഒളിംപിക്‌സ് നടത്തുകയാണ് സംഘാടകരും ഭരണകൂടവും ആലോചിക്കുന്നത്. 

പ്രധാന വേദിയായ ടോക്യോ അടക്കം രാജ്യത്തെ പല സ്ഥലങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ നില്‍ക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 2.5 ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com