

കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിലെ ടോസ് വിവാദത്തില്‍. ടോസിന്റെ നാണയം ഇട്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ്. ഫാത്തിമ വിളിച്ചത് ടെയ്‌ലായിരുന്നു. എന്നാല്‍ വീണത് ഹെഡ്ഡാണ്.
മാച്ച് റഫറി ഷാന്ദ്രെ റിറ്റ്‌സ് ഹെഡ്ഡാണെന്നു പ്രഖ്യാപിച്ച് പാക് ക്യാപ്റ്റനോടാണ് ബാറ്റിങാണോ ബൗളിങാണോ ആദ്യം തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യം ചോദിച്ചത്. ആ ചോദ്യം ശരിക്കും ചോദിക്കേണ്ടിയിരുന്നത് ഇന്ത്യന്‍ ക്യാപ്റ്റനോടായിരുന്നു. തീരുമാനം എടുക്കാന്‍ അവസരം കിട്ടിയ ഫാത്തിമ ആദ്യം ബൗള്‍ ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്.
മാച്ച് റഫറി കാണിച്ച മണ്ടത്തരമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇതിന്റെ വിഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പാക് ക്യാപ്റ്റൻ ടെയ്ൽ വിളിക്കുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം.
മാച്ച് റഫറിയുടെ അബദ്ധം തിരിച്ച് ഇന്ത്യക്കനുകൂലമായിരുന്നുവെങ്കില്‍ എന്തായിരിക്കും പുകിലെന്നു ചിന്തിച്ചു നോക്കു എന്നു പറഞ്ഞാണ് പലരും വിഡിയോ ഷെയര്‍ ചെയ്യുന്നത്. ടോസില്‍ ഒത്തുകളിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയരില്ലേ എന്ന ചോദ്യവും പലരും ചോദിക്കുന്നുണ്ട്.
പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റന്‍മാരും പരസ്പരം കൈ കൊടുത്തില്ല. ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ തുടക്കം തന്നെ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്.
ഏകദിനത്തില്‍ പാകിസ്ഥാനെതിരെ തുടരെ 12 മത്സരങ്ങള്‍ ജയിച്ചതിന്റെ ഉജ്ജ്വല റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ട്. ആ വിജയക്കുതിപ്പ് തുടരാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates