

പനാജി: ഐഎസ്എല്ലിൽ കരുത്തരായ ബംഗളൂരു എഫ്സിയെ തകർത്ത് ജംഷഡ്പുർ എഫ്സി സീസണിലെ തങ്ങളുടെ മൂന്നാം വിജയം കുറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുരിന്റെ വിജയം. ജയത്തോടെ ജംഷഡ്പുർ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബംഗളൂരു നാലാം സ്ഥാനത്തേക്കിറങ്ങി. ബംഗളൂരു തുടർച്ചയായി വഴങ്ങുന്ന രണ്ടാം തോൽവിയാണിത്.
പ്രതിരോധ താരം സ്റ്റീഫൻ എസ്സെയാണ് ടീമിനായി വിജയ ഗോൾ നേടിയത്. ജംഷഡ്പുർ മലയാളി ഗോൾ കീപ്പർ ടിപി രഹ്നേഷിന്റെ തകർപ്പൻ സേവുകളാണ് ബംഗളൂരുവിനെ ഗോൾ നേടുന്നതിൽ നിന്നു തടഞ്ഞത്. രഹ്നേഷാണ് തന്നെയാണ് ഹീറോ ഓഫ് ദ മാച്ച്.
മത്സരത്തിന്റെ തുടക്കത്തിൽ ബംഗളൂരുവിന്റെ മുന്നേറ്റങ്ങൾ കണ്ടു. പിന്നീട് പതിയെ ജംഷഡ്പുരും കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയിൽ പക്ഷേ ഗോൾ വന്നില്ല.
രണ്ടാം പകുതി തുടങ്ങിയപ്പോൾ ഇരു ടീമുകളും വിരസമായ കളിയാണ് പുറത്തെടുത്തത്. മികച്ച ആക്രമണങ്ങൾ പുറത്തെടുക്കാതെ ബംഗളൂരുവും ജംഷഡ്പുരും പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 79ാം മിനിറ്റിൽ മത്സരത്തിന്റെ വിരസത തകർത്തുകൊണ്ട് ജംഷഡ്പുർ ഗോൾ നേടി. അനികേതിന്റെ പാസിൽ നിന്നു ബോക്‌സിലേക്ക് ഡൈവ് ചെയ്ത് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് എസ്സെ ഗോൾ നേടിയത്. പ്രതിരോധതാരമായ എസ്സെ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്.
ഗോൾ വഴങ്ങിയതോടെ ബംഗളൂരു ആക്രമിച്ചു കളിച്ചു. എന്നാൽ മിന്നൽ സേവുകളുമായി രഹ്നേഷ് പ്രതിരോധക്കോട്ട കെട്ടിയതോടെ അവരുടെ ശ്രമങ്ങളെല്ലാം വെറുതെയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates