

കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഉറുഗ്വേ. 22 ഷോട്ടുകളുമായി ഉറുഗ്വേ ആക്രമണം നടത്തിയെങ്കിലും അവസരങ്ങൾ പലതും വേണ്ടവിധം വിനിയോഗിക്കാൻ അവർക്കായില്ല.
40ാം മിനിറ്റിൽ ബൊളിവിയൻ ഗോൾകീപ്പറുടെ ഓൺ ഗോളിൽ നിന്നാണ് ഉറുഗ്വേ അക്കൗണ്ട് തുറന്നത്. ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ബൊളിവിയൻ പ്രതിരോധനിര താരം ശ്രമിക്കുന്നതിന് ഇടയിൽ ഗോൾകീപ്പർ കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി ഗോൾവല കുലുക്കുകയായിരുന്നു.
കൗണ്ടർ അറ്റാക്ക് നടത്തി 79ാം മിനിറ്റിൽ കവാനിയിലൂടെയായിരുന്നു ഉറുഗ്വേയുടെ രണ്ടാമത്തെ ഗോൾ. ഉറുഗ്വേയുടെ നിരന്തരമുള്ള ആക്രമണത്തെ ചെറുത്ത് നിന്ന ഗോൾകീപ്പറാണ് വലിയ മാർജിനിലെ തോൽവിയിൽ നിന്ന് ബൊളിവിയയെ രക്ഷിച്ചത്.
ലോകകപ്പ് യോഗ്യതാ മത്സരം ഉൾപ്പെടെ കഴിഞ്ഞ 5 കളികളിൽ ഉറുഗ്വേയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. ചിലിക്കെതിരെ 1-1ന് സമനില പിടിച്ചായിരുന്നു ഉറുഗ്വേ ഗോൾ സ്കോറിങ്ങിലേക്ക് തിരിച്ചെത്തിയത്. ബൊളിവിയക്കെതിരെ ഗോൾ വല കുലുക്കാനായതും അവസരങ്ങൾ സൃഷ്ടിക്കാനായതും സുവാരസിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates