കോഹ്‌ലി ഒന്നാം നമ്പര്‍ ബാറ്റര്‍, വിക്കറ്റ് വീഴ്ത്താനായതില്‍ സന്തോഷം: വെല്ലലഗെ

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങിയ ശ്രീലങ്കയുടെ ഒരു യുവതാരം കാണികളുടെ മനസില്‍ ഇടംപിടിച്ചു
ദുനിത് വെല്ലലഗെ, എക്സ്
ദുനിത് വെല്ലലഗെ, എക്സ്
Updated on
1 min read

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങിയ ശ്രീലങ്കയുടെ ഒരു യുവതാരം കാണികളുടെ മനസില്‍ ഇടംപിടിച്ചു. 20 വയസ് മാത്രം പ്രായമുള്ള ദുനിത് വെല്ലലഗെയാണ് ശ്രീലങ്കന്‍ ആരാധകരുടെ ഭാവി പ്രതീക്ഷയായി മാറിയത്.

ഇന്ത്യയെ 213 റണ്‍സ് എന്ന ചെറിയ സ്‌കോറിലേക്ക് ചുരുക്കിയതില്‍ വെല്ലലഗെ വഹിച്ച പങ്ക് വലുതാണ്. ഒരു ബൗളര്‍ ആഗ്രഹിക്കുന്ന അഞ്ചുവിക്കറ്റ് നേട്ടമാണ് വെല്ലലഗെ നേടിയത്. അതും വിരാട് കോഹ് ലി, രോഹിത് പോലെയുള്ള ലോകോത്തര താരങ്ങളുടെ വിക്കറ്റുകള്‍. ബൗളിങ്ങില്‍ മാത്രം തീര്‍ന്നില്ല ആ യുവ താരത്തിന്റെ പ്രകടനം. 

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായി പതറിയ ശ്രീലങ്കയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയ ഇന്നിംഗ്‌സാണ് വെല്ലലഗെ കാഴ്ച വെച്ചത്. 46 പന്തില്‍ 42 റണ്‍സുമായി വെല്ലലഗെ പുറത്താകാതെ നിന്നു. ആരെങ്കിലും വെല്ലലഗെയ്ക്ക് പിന്തുണ നല്‍കിയിരുന്നുവെങ്കില്‍ ഇന്നലത്തെ മത്സരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. കോഹ് ലിയുടെയും രോഹിത്തിന്റെയും വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞതാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്ന് വെല്ലലഗെ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്‌ലിയാണ് ഒന്നാം നമ്പര്‍ ബാറ്റര്‍. കോഹ്‌ലിയുടെയും രോഹിത്തിന്റെയും വലിയ വിക്കറ്റുകള്‍ ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാന്‍ എന്റെ ബേസിക്‌സില്‍ വിശ്വസിക്കുന്നു, എന്നെത്തന്നെ വിശ്വസിക്കുന്നു,' - താരം പറഞ്ഞു.

'പരിചയസമ്പന്നരായ ഒരു കൂട്ടം ബാറ്റര്‍മാര്‍ക്കെതിരെ വിക്കറ്റ് ടു വിക്കറ്റ് ലൈനില്‍ പന്തെറിയാനാണ് താന്‍ ശ്രമിച്ചത്.  
ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യാനാണ് ശ്രമിച്ചത്. മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് നേടിയതോടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ശരിയായ സ്ഥലത്ത് പന്തെറിഞ്ഞപ്പോള്‍ ടേണും ലഭിച്ചു. അതുവഴി ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചു. എന്നാല്‍ ഒരു വിജയത്തില്‍ ഞാന്‍ കൂടുതല്‍ സന്തുഷ്ടനാകുമായിരുന്നു,'- വെല്ലലഗെ പറഞ്ഞു. 

ഏഴാം വിക്കറ്റില്‍ ധനഞ്ജയ ഡി സില്‍വയ്‌ക്കൊപ്പം വെല്ലലഗെ 63 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ആണ് കെട്ടിപ്പടുത്തത്. ഇതാണ് ശ്രീലങ്കയ്ക്ക് വീണ്ടും വിജയ പ്രതീക്ഷ സമ്മാനിച്ചത്. 'ഞാന്‍ ധനഞ്ജയ്ക്ക് മികച്ച പിന്തുണ നല്‍കാനാണ് ശ്രമിച്ചത്. ഏതെങ്കിലും വിധത്തിലുള്ള റിസക് എടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. ഇന്ത്യയുടെ ടോട്ടല്‍ സ്‌കോറിന് ഒപ്പം എത്താനാണ് ധനഞ്ജയ ശ്രമിച്ചത്.'- വെല്ലലഗെ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com