

ന്യൂഡൽഹി: ഒക്ടോബറിൽ നടക്കുന്ന ഈ വർഷത്തെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിനേഷ് ഫോഗട്ടിനെ മത്സരിപ്പിച്ചേക്കില്ല. ടോക്കിയോ ഒളിമ്പിക്‌സിനിടെ അച്ചടക്കം ലംഘിച്ചതിനു ഫോഗട്ടിനെ ഫെഡറേഷൻ താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെ ഫോഗട്ട് മാപ്പപേക്ഷ അയച്ചെങ്കിലും താരത്തിനെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗെയിംസ് വില്ലേജിൽ സഹ താരങ്ങൾക്കൊപ്പം താമസിക്കാൻ താരം വിസമ്മതിച്ചിരുന്നു. കോച്ച് വോളർ അകോസിന്റെ കീഴിൽ ഹംഗറിയിൽ പരിശീലനം നടത്തിയ ഫോഗട്ട് അവിടുന്നു നേരിട്ടാണു ടോക്കിയോയിലെത്തിയത്. ഇതിനുപുറമേ ഔദ്യോഗിക സ്പോൺസറുടെ ലോഗോ ജഴ്സിയിൽ ധരിക്കുന്നതിന് പകരം പേഴ്സണൽ സ്പോൺസറുടെ പേര് പ്രദർശിപ്പിച്ചതും താരത്തിനെതിരെയുള്ള നടപടിക്ക് കാരണമായി.
53 കിലോ ഫ്രീസ്‌റ്റൈൽ ഇനത്തിൽ മത്സരിച്ച ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്റെ വനീസാ കലാദ്സിൻസ്കയയോടു തോറ്റാണു പുറത്തായത്. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു ലോക ഒന്നാം നമ്പർ താരം. 2019ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫോഗട്ട് വെങ്കലം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates