

മെൽബൺ: ഇന്ത്യൻ താരങ്ങളും ഓസ്ട്രേലിയൻ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഓരോ ദിവസവും വഷളാവുന്നു. വിരാട് കോഹ്‍ലി വനിതാ റിപ്പോർട്ടറോടു കയർത്തു, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം മറുപടി നൽകി തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് അവർ ഉന്നയിക്കുന്നത്.
അതിനിടെ മറ്റൊരു വിവാദം കൂടി. കോഹ്‍ലി വെറും വഴക്കാളി മാത്രമാണെന്നു പരിഹസിച്ച് ഓസ്ട്രേലിയൻ അവതാരകൻ ടോണി ജോൺസ് ഇപ്പോൾ രംഗത്തെത്തി. കോഹ്‍ലി വനിതാ റിപ്പോർട്ടറോടു മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം ദേഷ്യപ്പെട്ടതായും അദ്ദേഹം ഒരു വഴക്കാളിയാണെന്നും അവതാരകൻ പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ മുൻനിർത്തിയാണ് അവതാരകന്റെ വിവാദ പരാമർശം. കോഹ്‍ലിയുടേയും കുടുംബത്തിന്റേയും ചിത്രം പകർത്താൻ ശ്രമിച്ച നാറ്റ് യോന്നിദിസ് എന്ന വനിതാ റിപ്പോർട്ടറോടാണ് കോഹ്‍ലി കയർത്തത്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തരുത് എന്നായിരുന്നു ഇന്ത്യൻ താരം ആവശ്യപ്പെട്ടത്.
'അസഹനീയമായ കര്യമാണിത്. റിപ്പോർട്ടറും കാമറാ മാനും സ്ഥിരമായി ചെയ്യുന്ന ജോലിയാണ് അവർ അന്നും ചെയ്തത്. രാഷ്ട്രീയക്കാർ, കായിക താരങ്ങൾ ഇവരുടെയൊക്കെ ചിത്രങ്ങൾ വിമാനത്താവളത്തിൽ വച്ച് എടുക്കാറുണ്ട്. അദ്ദേഹം വിരാട് കോഹ്‍ലി ആയതിനാലാണ് കാമറ അദ്ദേഹത്തിലേക്ക് ഫോക്കസ് ചെയ്തത്. അതിനാണ് അദ്ദേഹം ദേഷ്യപ്പെട്ടത്.'
'അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ തന്നെ സൂപ്പർ താരമാണ്. അതുകൊണ്ടാണ് കോഹ്‍ലി എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. കോഹ്‍ലി ആ പെൺകുട്ടിക്കു നേരെ തിരിഞ്ഞ് വളരെ രോഷത്തോടെയാണ് സംസാരിച്ചത്. കോഹ്‍ലി ഒരു വഴക്കാളിയല്ലാതെ മറ്റൊന്നുമല്ല'- ടോണി ജോൺസ് വിമർശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates