

മുംബൈ: യശസ്വി ജയ്സ്വാൾ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരുന്നു. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ ഹാംസ്ട്രിങ് പരിക്കേറ്റ് പുറത്തായ വിരാട് കോഹ്‌ലിക്ക് പകരക്കാരനായാണ് ജയ്‌സ്വാളിനെ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്കുള്ള 50 ഓവർ ടീമിലേക്ക് തിരഞ്ഞെടുത്തത്.
ഐപിഎൽ ഫൈനലിൽ പരിക്കേറ്റിട്ട് ഇപ്പോൾ ഒരാഴ്ച തികഞ്ഞിട്ടില്ല. കോഹ്‌ലി എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുൻപ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഫിസിയോയിൽ നിന്ന് കൃത്യമായ റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കു- ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി.
ജയ്‌സ്വാളിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ ടോപ്പ് ഓർഡറിന് കൂടുതൽ കരുത്ത് പകരും. കരിയറിൽ ഇതുവരെ 4 ഏകദിനങ്ങൾ മാത്രമാണ് ജയ്‌സ്വാൾ കളിച്ചിട്ടുള്ളത്. 2025ലാണ് ഈ നാല് മത്സരങ്ങളും താരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയ ജയ്‌സ്വാളിൽ സെലക്ടർമാർക്ക് വലിയ പ്രതീക്ഷയുണ്ട്. 2023ൽ ടെസ്റ്റ് ടീമിൽ അരങ്ങേറുകയും റെഡ് ബോൾ ക്രിക്കറ്റിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തെങ്കിലും ടോപ്പ് ഓർഡറിലെ കടുത്ത മത്സരം കാരണം താരത്തിന് ഏകദിനത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.
2027ലെ ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഈ നിർണായക ഘട്ടത്തിൽ ടീമിലേക്ക് മടങ്ങി വരവ് ജയ്സ്വാളിനു ഗുണം ചെയ്യും. പവർപ്ലേകളിൽ അഗ്രസീവ് ബാറ്റിങ് പുറത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് 50 ഓവർ ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates