

വാംഖഡെ: വിഖ്യാത വാംഖഡെ മൈതാനത്ത് അട്ടിമറി വീരന്‍മാരായ സിംബാബ്‌വെ ബൗളിങ് നിരയെ അടിച്ചു പറത്തി വെസ്റ്റ് ഇന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു.
19 പന്തില്‍ ഹെറ്റ്‌മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്‌സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. താരത്തിന്റെ മികവില്‍ വിന്‍ഡീസ് 9.1 ഓവറില്‍ 104 റണ്‍സിലെത്തി. ടി20 ലോകകപ്പിൽ അതിവേഗം അർധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇൻഡീസ് താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് താരം വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്.
രണ്ട് തവണ പുറത്താകലിൽ നിന്നു അതിനിടെ ഹെറ്റ്മെയർ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്‍വെ നൽകിയത്.
റോവ്മാൻ പവൽ ഹെറ്റ്മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിൻഡീസ് സ്കോർ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവൽ 29 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. താരം 3 സിക്സും 4 ഫോറും സഹിതമാണ് അർധ 50 ൽ എത്തിയത്.
തൊട്ടു പിന്നാലെ ഹെറ്റ്മെയറുടെ പോരാട്ടത്തിനു സിംബാബ്‍വെ തിരശ്ശീലയിട്ടു. 34 പന്തിൽ ഏഴ് വീതം സിക്സും ഫോറും സഹിതം 85 റൺസുമായി ഹെറ്റ്മെയർ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തിൽ ബെന്നറ്റിനു പിടി നൽകിയാണ് വെടിക്കെട്ട് ഇന്നിങ്സ് അവസാനിച്ചത്. ഇരുവരും ചേർന്നു 122 റൺസ് കൂട്ടുകെട്ടുയർത്തി വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
അട്ടിമറിക്കാരെ തുടക്കം മുതൽ കടന്നാക്രമിക്കുക എന്ന നയമാണ് വിൻഡീസ് സ്വീകരിച്ചത്. സ്കോർ 17ൽ എത്തിയപ്പോൾ ഓപ്പണർ ബ്രണ്ടൻ കിങിനെ അവർക്കു നഷ്ടമായി. കാര്യങ്ങൾ സിംബാബ്‍വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വൺ ഡൗണായി ഇറങ്ങിയ ഹെറ്റ്മെയർ സിംബാബ്‍വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്മെയർ നയം വ്യക്തമാക്കിയത്.
അതിനിടെ 54 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഷായ് ഹോപിനെയും കരീബിയൻ സംഘത്തിനു നഷ്ടമായി. എന്നാൽ ഹെറ്റ്മെയർ തകർപ്പൻ ഫോമിൽ തന്നെ മറുഭാഗത്ത് നിന്നതോടെ വിൻഡീസ് 55 പന്തിൽ 104 റൺസിലെത്തി. കിങ് 9 റൺസെടുത്തും ഹോപ് 14 റൺസുമായും പുറത്തായി.
ടോസ് നേടി സിംബാബ്‌വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്.