വാട്‌സ്ആപ്പ് നിറയെ സന്ദേശമാണ്, പാരീസിലും കളിക്കണമെന്നാണ് ആവശ്യം; 39കാരനായ ശരത് കമല്‍ പറയുന്നു

'എനിക്ക് സാധ്യമായതില്‍ വെച്ച് ഏറ്റവും മികച്ച രീതിയിലാണ് കളിച്ചത്. എന്റെ ഏറ്റവും മികച്ച ഒളിംപിക്‌സ് മത്സരമായിരുന്നു ഇത്'
ശരത് കമാല്‍/ഫോട്ടോ: ട്വിറ്റര്‍
ശരത് കമാല്‍/ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ടോക്യോ: ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ ചൈനയുടെ മാ ലോങ്ങിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ ശരത് കമല്‍ തോല്‍വി സമ്മതിച്ചത്. അവിടെ തോല്‍വി നേരിട്ടെങ്കിലും ഒളിംപിക്‌സിലെ തന്റെ ഏറ്റവും മികച്ച മത്സരമായിരുന്നു ഇതെന്നാണ് ശരത് കമല്‍ പറയുന്നത്. 

എനിക്ക് സാധ്യമായതില്‍ വെച്ച് ഏറ്റവും മികച്ച രീതിയിലാണ് കളിച്ചത്. എന്റെ ഏറ്റവും മികച്ച ഒളിംപിക്‌സ് മത്സരമായിരുന്നു ഇത്. കാരണം ആ വിധമാണ് ഞാന്‍ കളിച്ചത്. മാ അല്ലാതെ മറ്റൊരു താരത്തിന് എതിരെയാണ് മൂന്നാം റൗണ്ട് കളിച്ചത് എങ്കില്‍ ഞാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എത്തുമായിരുന്നു, ടേബിള്‍ ടെന്നീസിലെ ലോക 32ാം റാങ്ക് താരം പറഞ്ഞു. 

മായില്‍ സമ്മര്‍ദം നിറയ്ക്കാന്‍ എനിക്കായിരുന്നു. മായ്ക്ക് മുകളില്‍ ഏകദേശം ഞാന്‍ എത്തി. മൂന്നാം ഗെയിം നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. ഈ പ്രായത്തിലും ഈ വിധം കളിക്കാനായതില്‍ സന്തോഷമുണ്ട്. 

പാരീസ് ഒളിംപിക്‌സ് വരെ മുന്‍പോട്ട് പോവാന്‍ പറഞ്ഞ് സന്ദേശങ്ങളാണ് എന്റെ വാട്‌സ്ആപ്പില്‍ നിറയുന്നത്. അത് വേണ്ടെന്ന് പറയുന്നത് എന്റെ ഭാര്യ മാത്രമാണ്. പാരീസിലേക്ക് എത്താന്‍ എനിക്ക് പ്രചോദനം നല്‍കുന്നതാണ് ടോക്യോ ഒളിംപിക്‌സിലെ പ്രകടനം, ശരത് കമല്‍ പറഞ്ഞു. 

റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് മൂന്നാം റൗണ്ടില്‍ ശരത്തിന്റെ വഴി തടഞ്ഞത്. ടേബിള്‍ ടെന്നീസില്‍ ഒളിംപിക്‌സില്‍ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശരത് കമാല്‍. 7-11,11-8,11-13,4-11 സ്‌കോറിനാണ് ശരത് ചൈനീസ് താരത്തിന് മുന്‍പില്‍ വീണത്. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമില്‍ തിരിച്ചെത്തി കമാല്‍ ചൈനീസ് താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. മൂന്നാം ഗെയിമും ശരത് സ്വന്തമാക്കി. എന്നാല്‍ നാലും അഞ്ചും ഗെയിമില്‍ ചൈനീസ് താരം ആധിപത്യം പുലര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com