സതാംപ്റ്റൻ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. മഴ മാറി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച അവർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കിവികൾ അഞ്ച് വിക്കറ്റിന് 135 റൺസെന്ന നിലയിൽ. ഇന്ത്യയുടെ സ്കോറിനൊപ്പമെത്താൻ അവർക്ക് ഇനിയും 82 റൺസ് വേണം. 112 പന്തിൽ 19 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ ഒരറ്റം കാത്ത് ക്രീസിലുണ്ട്.
ഇന്ത്യൻ നിരയിൽ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അശ്വിന് ഒരു വിക്കറ്റ്.
രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം തുടങ്ങിയ ന്യൂസിലൻഡിന് 16 റൺസ് ചേർക്കുന്നതിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 11 റൺസെടുത്ത റോസ് ടെയ്ലറെ മുഹമ്മദ് ഷമി ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെൻട്രി നിക്കോൾസിനെ (7) ഇഷാന്ത് ശർമ പുറത്താക്കി. രോഹിത് ശർമ ക്യാച്ചെടുത്തു. ബിജെ വാട്ലിങും ക്ഷണത്തിൽ കൂടാരം കയറി. മൂന്നാം പന്തിൽ വാട്ട്ലിങ്ങിനെ ഷമി ബൗൾഡാക്കി. ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം.
30 റൺസെടുത്ത ടോം ലാതത്തിന്റേയും 54 റൺസെടുത്ത ഡെവോൺ കോൺവേയുടേയും വിക്കറ്റുകൾ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates