വെറും 90 റണ്‍സില്‍ പുറത്താക്കി; ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 82 റണ്‍സിന്റെ നിര്‍ണായക ജയം
Women’s T20 World Cup 2024
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മലയാളി താരം ആശ ശോഭനഎക്സ്
Updated on
1 min read

ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 82 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. ശ്രീലങ്കന്‍ വനിതകളെയാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചത്.

പോയിന്‍റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. നെറ്റ് റണ്‍ റേറ്റും ഉയര്‍ത്തിയാണ് ഇന്ത്യ പ്രതീക്ഷ കാത്തത്.

4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും ലങ്കയെ തകര്‍ക്കാന്‍ ഇന്ത്യക്ക് തുണയായി. പന്തെടുത്ത എല്ലാ താരങ്ങളും വിക്കറ്റ് കൊയ്തതോടെ ഇന്ത്യന്‍ ജയം അനായാസമായി. രേണുക സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ലങ്കന്‍ നിരയില്‍ കവിഷ ദില്‍ഹരി (21) ടോപ് സ്‌കോററായി. 20 റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനി, 19 റണ്‍സെടുത്ത അമ കാഞ്ചന എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോററായി. ഹര്‍മന്‍പ്രീത് കൗറിനെ കൂടാതെ സ്മൃതി മന്ധാനയും (38 പന്തുകളില്‍ 50) അര്‍ധ സെഞ്ച്വറി നേടി. ഷെഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സും നേടി.

ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നീട് ഷെഫാലിയും പുറത്തായി.

ഹര്‍മന്‍പ്രീത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നിങ്സിലെ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷ്, 10 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com