

സതാംപ്ടൺ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ ഭീഷണി. ജൂൺ 18 മുതൽ 22 വരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. ഈ അഞ്ച് ദിവസവും സതാംപ്ടണിൽ മഴ മുന്നറിയിപ്പുണ്ട്.
ഫൈനൽ ആരംഭിക്കുന്ന ജൂൺ 18ന് സതാംപ്ടണിൽ മഴ ലഭിക്കാൻ 80 ശതമാനം സാധ്യതയാണുള്ളത്. രണ്ടും മൂന്നും നാലും ദിവസം മഴയ്ക്ക് സാധ്യത 70 ശതമാനം. അവസാന ദിവസം 40 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. ഫൈനലിന്റെ റിസർവ് ഡേയായ ജൂൺ 23നും മഴ മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ട് മുൻ പേസർ മോണ്ടി പനേസറാണ് കാലാവസ്ഥ പ്രവചനം പങ്കുവെച്ചെത്തുന്നത്.
കാലാവസ്ഥാ ചാനലുകളുടെ പ്രവചനം അനുസരിച്ച് ജൂൺ 17നും 18നും സതാംപ്ടണിൽ യെല്ലോ അലേർട്ട് ആണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ച് ദിവസവും മഴ കളി തടസപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് കാലാവസ്ഥാ പ്രവചനം. 17ന് മഴ ആയാൽ കളിക്കാരുടെ പരിശീലനത്തെ അത് ബാധിക്കും. 17ന് രാത്രി മഴ കനത്താൽ പിച്ചിലും ഔട്ട്ഫീൽഡിലും മാറ്റങ്ങളുണ്ടാവും. ഇരുനായകന്മാർക്കും ഇത് പരിഗണിച്ച് തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതായി വരും.
തെളിഞ്ഞ കാലാവസ്ഥയാണ് സതാംപ്ടണിൽ എങ്കിൽ അവസാന രണ്ട് ദിവസം സ്പിന്നർമാർക്ക് സാധ്യത ലഭിക്കും. എന്നാൽ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് എങ്കിൽ നാല് പേസർമാരെ ഇറക്കാൻ കോഹ് ലി നിർബന്ധിതനാവും. മൂടിക്കെട്ടിയ അന്തരീക്ഷം ന്യൂസിലാൻഡിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതാണ്. ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിച്ച് ബോൾട്ടും സൗത്തിയും അപകടകാരികളാവുമ്പോൾ മോശം കാലാവസ്ഥയിൽ വാഗ്നർ, ജാമിസൻ എന്നിവരെ നേരിടുക വെല്ലുവിളിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates