

വഡോദര: ഉദ്ഘാടന പോരാട്ടത്തില്‍ തോല്‍വി അറിഞ്ഞ ഗുജറാത്ത് ജയന്റ്‌സ് വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍. യുപി വാരിയേഴ്‌സിനെ അവര്‍ 6 വിക്കറ്റിന് അനായാസം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. ഗുജറാത്ത് 18 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 144 റണ്‍സ് കണ്ടെത്തിയാണ് ജയം പിടിച്ചത്.
ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 3 സിക്‌സും 5 ഫോറും സഹിതം 52 റണ്‍സ് കണ്ടെത്തി. തുടരെ രണ്ടാം പോരാട്ടത്തിലാണ് താരം അർധ സെഞ്ച്വറി നേടുന്നത്.
ബെത് മൂണി, ദയാളന്‍ ഹേമലത എന്നിവര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ തുടക്കത്തില്‍ 2 റണ്‍സിനെ 2 വിക്കറ്റുകളും നഷ്ടമായി ഗുജറാത്ത് പതറിയിരുന്നു. പിന്നീടാണ് ആഷ്‌ലി അടക്കമുള്ളവരുടെ കരുത്തില്‍ ടീം തിരിച്ചെത്തിയത്.
ഓപ്പണര്‍ ലൗറ വാല്‍വര്‍ട് 22 റണ്‍സെടുത്തു. ഹര്‍ലീന്‍ ഡിയോള്‍ (34), ദിയേന്ദ്ര ഡോട്ടിന്‍ (33) എന്നിവര്‍ പുറത്താകാതെ നിന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.
നേരത്തെ ക്യാപ്റ്റന്‍ ദീപ്തി ശര്‍മയുടെ ചെറുത്തു നില്‍പ്പാണ് യുപിയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ ദീപ്തി 39 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
ഉമ ഛേത്രി 24 റണ്‍സെടുത്തു. 14 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അലന കിങ്, 7 പന്തില്‍ 15 റണ്‍സെടുത്ത സയ്മ ഠാക്കൂര്‍, ശ്വേത ഷെഹ്‌രാവത് (16), 8 പന്തില്‍ 15 റണ്‍സെടുത്ത ഓപ്പണര്‍ കിരണ്‍ നവ്ഗിരെ എന്നിവരും ടീമിനായി സംഭാവന നല്‍കി.
ഗുജറാത്തിനായി പ്രിയ മിശ്ര 3 വിക്കറ്റെടുത്ത് ബൗളിങില്‍ തിളങ്ങി. ദിയേന്ദ്ര ഡോട്ടിന്‍, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
