വയനാട്ടുകാരി സജന സജീവൻ മുംബൈ ഇന്ത്യൻസിൽ; മിന്നുവിനു പിന്നാലെ വനിതാ ലീഗിലേക്ക് മറ്റൊരു അഭിമാന താരം കൂടി

കഴിഞ്ഞ വർഷം പ്രഥമ ലീഗിനുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇന്ത്യൻ താരം കൂടിയായ മിന്നു മണി ഇടംപിടിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

മുംബൈ: മിന്നു മണിക്ക് പിന്നാലെ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിലേക്ക് മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസ് വനിതാ താര ലേലത്തിൽ സ്വന്തമാക്കിയ സജന സജീവാണ് കേരളത്തിന്റെ അഭിമാനമായത്. മിന്നുവിനെ പോലെ സജനയും വയനാട്ടുകാരി തന്നെ. താരത്തെ 15 ലക്ഷം മുടക്കിയാണ് മുംബൈ സ്വന്തമാക്കിയത്. കേരള താരം ഓൾ റൗണ്ടറാണ്. 

കഴിഞ്ഞ വർഷം പ്രഥമ ലീഗിനുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇന്ത്യൻ താരം കൂടിയായ മിന്നു മണി ഇടംപിടിച്ചത്. പിന്നാലെയാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള മറ്റൊരു താരം കൂടി ലീഗിലേക്ക് വരുന്നത്. സജന ഉൾപ്പെടെ നാല് മലയാളി താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. സജനയ്ക്ക് മാത്രമാണ് അവസരം കിട്ടിയത്. 

മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവർ സജീവന്റേയും മാന്തവാടി നഗരസഭാ കൗൺസിലർ ശാരദയുടേയും മകളാണ് സജന. കുറിച്യ ഗോത്ര വിഭാഗക്കാരിയാണ്. മാനന്തവാടി ഒണ്ടയങ്ങാടിയിൽ മിന്നു മണിയുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് സജനയുടേയും വീട്. 

ഒൻപത് വർഷമായി താരം കേരള ടീമിന്റെ നെടുംതൂണാണ്. 2018ൽ അണ്ടർ 23 ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ വർഷം ചാലഞ്ചർ ട്രോഫിയിൽ ദക്ഷിണ മേഖലാ ടീമിനേയും സജന നയിച്ചു. 

കാശ് വാരി കഷ്‍വി

ലേലത്തിൽ ശ്രദ്ധയിലെത്തിയത് പഞ്ചാബ് താരം കഷ്‍വി ഗൗതമാണ്. താരത്തെ രണ്ട് കോടി മുടക്കി ഗുജറാത്ത് ജയന്റ്സ് ടീമിലെടുത്തു. ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയ ഇന്ത്യൻ താരവും മൊത്തം പട്ടികയിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ അന്നബെൽ സതർലാൻഡിനൊപ്പവും കഷ്‍വി എത്തി. യുപി വാരിയേഴ്സ് 1.3 കോടി മുടക്കി സ്വന്തമാക്കിയ വൃന്ദ ദിനേഷും നേട്ടം കൊയ്തു. ഇരുവരും അൺകേപ്പ്ഡ് താരങ്ങളാണ്. 

അന്നബെൽ സതർലാൻഡാണ് ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയ വിദേശ താരം. രണ്ട് കോടിക്ക് ഡൽഹി ക്യാപിറ്റൽസാണ് താരത്തെ ടീമിലെത്തിച്ചത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിനെ ഒരു ടീമും പരിഗണിച്ചില്ല എന്നതും ശ്രദ്ധേമായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com