

കോപ്പൻഹേഗൻ: 13 മിനിറ്റോളം നീണ്ട സിപിആറിനും ഇലക്ട്രിക് ഷോക്കിനും ശേഷമാണ് ഡെൻമാർക്ക് മധ്യനിര താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ ജീവൻ തിരികെ പിടിച്ചത്. ഗ്രൗണ്ടിൽ വെച്ച് ബോധം വീണ്ടെടുത്തിന് ശേഷം എറിക്സൺ പറഞ്ഞ ആദ്യ വാക്കുകൾ വെളിപ്പെടുത്തുകയാണ് ജർമൻ ഡോക്ടർ ജെൻസ് ക്ലെയ്ൻഫെൽഡ്.
30 സെക്കന്റുകൾക്ക് ശേഷം എറിക്സൺ കണ്ണ് തുറന്നു. ആ സമയം എറിക്സണിനോട് നേരിട്ട് സംസാരിക്കാൻ എനിക്കായി. അത് ഹൃദയം തൊടുന്നൊരു നിമിഷമായിരുന്നു. കാരണം ഓരോ ദിവസവും മുൻപിലെത്തുന്ന മെഡിക്കൽ എമർജൻസികളിൽ തിരിച്ചു വരവ് സാധ്യമാകുന്നത് വളരെ വിരളമാണ്, പാർകൻ സ്റ്റേഡിയത്തിൽ എറിക്സണിന് അടുത്തേക്ക് ആദ്യമെത്തിയവരിൽ ഒരാളായ ഡോക്ടർ പറഞ്ഞു.
ഞങ്ങൾക്കൊപ്പം നീ തിരിച്ചെത്തിയോ എന്നാണ് ഞാൻ ആദ്യം എറിക്സനോട് ചോദിച്ചത്. അതെ, ഞാൻ തിരിച്ചെത്തി. 29 വയ് മാത്രമാണ് എനിക്ക്, ഇതായിരുന്നു എറിക്സന്റെ മറുപടി. നിലവിൽ ആശുപത്രിയിൽ തുടരുകയാണ് ഡെൻമാർക്കിന്റെ മധ്യനിര താരം. താൻ സുഖമായിരിക്കുന്നതായും കുറച്ച് പരിശോധനകൾ കൂടി നടത്താനുണ്ടെന്നും എറിക്സൺ പറഞ്ഞിരുന്നു.
മരണത്തെ തോൽപ്പിച്ച് തിരിച്ചെത്തിയ എറിക്സണിന് കയ്യടിക്കാൻ ഒരുങ്ങുകയാണ് ഡെൻമാർക്ക്, ബെൽജിയം താരങ്ങൾ. ഇന്ന് നടക്കുന്ന ഡെൻമാർക്ക്-ബെൽജിയം പോരിന് ഇടയിൽ 10ാം മിനിറ്റിലേക്ക് എത്തുമ്പോൾ കളി നിർത്തി എറിക്സണിന് ഇരു ടീമും ആദരവർപ്പിക്കുമെന്ന് ബെൽജിയം താരം ലുക്കാക്കു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates