

വഡോദര: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പോലെയുള്ള താരങ്ങളെ അവര്‍ക്കു മുകളില്‍ കഴിവ് പ്രയോഗിച്ചു മാത്രമേ പിടിച്ചു നിര്‍ത്താന്‍ സാധിക്കു എന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസന്‍. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജാമിസനാണ് കോഹ്‌ലിക്ക് സെഞ്ച്വറി നിഷേധിച്ച് 93 റണ്‍സില്‍ താരത്തെ പുറത്താക്കിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്.
'കോഹ്‌ലിയെ പോലെയുള്ള താരങ്ങള്‍ വേറെ ലെവലിൽ ചിന്തിക്കുന്നവരാണ്. ബൗളര്‍മാര്‍ എന്തൊക്കെ തരത്തില്‍ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും മികച്ച ബാറ്റര്‍മാര്‍ അവരുടെ വഴി കണ്ടെത്തുക തന്നെ ചെയ്യും.'
'ആദ്യ ഏകദിനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറ്റവും മികച്ച പ്രകടനമാണോ എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ സാധിക്കില്ല. കാരണം എത്രയോ കാലമായി അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയല്ലേ. അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.'
'അദ്ദേഹം വ്യത്യസ്തമായി കളിയെ സമീപിക്കുന്ന താരമാണ്. മിക്ക താരങ്ങളേയും പോലെയല്ല അദ്ദേഹം. അദ്ദേഹത്തെ പുറത്താക്കാന്‍ നല്ലവണം ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. എന്നാല്‍ പോലും അവരെ നിയന്ത്രിക്കുക എന്നത് അത്രയെളുപ്പമല്ല. ജീനിയസ് ആയ താരങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുണ്ടാകും. അപ്പോള്‍ അവര്‍ കളിക്കുന്നത് ആസ്വദിച്ചേ നമുക്കു മറു തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കു'- ജാമിസന്‍ വ്യക്തമാക്കി.
ആദ്യ ഏകദിനത്തില്‍ കരിയറിലെ 54ാം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെയാണ് കോഹ്‌ലി പുറത്തായത്. ജാമിസനാണ് വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ 41 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജാമിസനാണ് കിവി ബൗളര്‍മാരില്‍ തിളങ്ങിയത്.
കോഹ്‌ലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ ജാമിസന്‍ വീഴ്ത്തി. പക്ഷേ താരത്തിനും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഇന്ത്യ 4 വിക്കറ്റ് വിജയം സ്വന്തമാക്കി. വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates