

അബുദാബി: അഞ്ച് വർഷത്തിനിടെ നാലാം വട്ടവും ക്ലബ് ലോകകപ്പ് കിരീടം ഷോക്കേസിലെത്തിച്ച് റയൽ മാഡ്രിഡ്. ലാറ്റിനമേരിക്കൻ ചാംപ്യൻമാരായ റിവർപ്ലേറ്റിനെ അട്ടിമറിച്ചെത്തിയ അറേബ്യൻ ടീം അൽ ഐനിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയലിന്റെ ചരിത്രമെഴുതിയ നേട്ടം. സ്കോർ സൂചിപ്പിക്കും പോലെ തീർത്തും ഏകപക്ഷീയമായ പോരാട്ടത്തിലായിരുന്നു റയലിന്റെ കിരീടധാരണം.
കളിയുടെ 14ാം മിനുട്ടിൽ മോഡ്രിചിലൂടെ റയൽ ലീഡ് എടുത്തു. പിന്നീട് രണ്ടാം പകുതി വരെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നത് ഒഴിച്ചാൽ അൽ ഐന് ഒന്നും ഇന്ന് ചെയ്യാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ലൊറന്റെ 60ാം മിനുട്ടിലും 78ാം മിനുട്ടിൽ റാമോസും വല കുലുക്കി. അവസാന ഘട്ടത്തിൽ ഒരു സെൽഫ് ഗോളും റയലിനായി വലയിൽ എത്തി. ഷിയോതാനിയാണ് അൽ ഐനിന്റെ ആശ്വാസ ഗോൾ നേടിയത്. സെമി പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ കഷിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്.
ജയത്തോടെ അവരുടെ തുടർച്ചയായ മൂന്നാം കിരീടമായി ഇത് മാറി. ഒപ്പം ക്ലബ് ലോകകപ്പിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും റയൽ സ്വന്തമാക്കി. നിലവിൽ യുവേഫ ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയ ടീം അതേ മികവ് ആവർത്തിക്കുകയായിരുന്നു. നാലാം കിരീട നേട്ടത്തോടെ റയൽ ബദ്ധവൈരികളായ ബാഴ്സലോണയെ പിന്തള്ളി. മൂന്ന് ക്ലബ് ലോകകപ്പ് കിരീടങ്ങൾ എന്ന റെക്കോർഡ് ബാഴ്സയ്ക്കൊപ്പം പങ്കിടുകയായിരുന്നു റയൽ.
റയലിനൊപ്പം അവരുടെ മധ്യനിര നിയന്ത്രിക്കുന്ന ടോണി ക്രൂസും ഒരപൂർവ റെക്കോർഡ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ ക്ലബ് ലോകകപ്പ് നേട്ടത്തിൽ പങ്കളിയായ ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ ക്രൂസ് മാറി. റയലിനൊപ്പം നാലാം കിരീടം നേടിയ ക്രൂസ് നേരത്തെ 2013ൽ ബയൺ മ്യൂണിക്കിനൊപ്പം ഒരു കിരീടവും നേടിയ ടോണി ക്രൂസ് അഞ്ച് കിരീടങ്ങളുള്ള താരമായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates