അശ്വിനും ജഡേജയും 'വട്ടംകറക്കല്‍' ആരംഭിച്ചു; ദക്ഷിണാഫ്രിക്ക പരുങ്ങുന്നു; തുടക്കത്തില്‍ തന്നെ തകര്‍ച്ച

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ
അശ്വിനും ജഡേജയും 'വട്ടംകറക്കല്‍' ആരംഭിച്ചു; ദക്ഷിണാഫ്രിക്ക പരുങ്ങുന്നു; തുടക്കത്തില്‍ തന്നെ തകര്‍ച്ച
Updated on
2 min read

വിശാഖപട്ടണം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 463 റണ്‍സ് ഇനിയും വേണം. 

27 റണ്‍സുമായി ഡീന്‍ എല്‍ഗാറും രണ്ട് റണ്ണുമായി ടെമ്പ ബവുമയുമാണ് ക്രീസില്‍. മാര്‍ക്രം (അഞ്ച്), ഡി ബ്രുയ്ന്‍ (നാല്), പിഡെറ്റ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കായി കളിക്കാന്‍ അവസരം കിട്ടിയ സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റെടുത്തു. 

നേരത്തെ ഓപണര്‍മാരായ മായങ്ക് അഗര്‍വാള്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയും (215), രോഹിത് ശര്‍മ നേടിയ ശതകവും (176) കരുത്താക്കിയാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 

കരിയറിലെ കന്നി സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ചാണ് മായങ്ക് തന്റെ മികവ് തെളിയിച്ചത്. ടെസ്റ്റ് ഓപണറായി ആദ്യമായി ഇറങ്ങിയ രോഹിതും ശതകം കുറിച്ച് തന്റെ പുതിയ റോള്‍ അവിസ്മരണീയമാക്കി. 

358 പന്തില്‍ അഞ്ച് സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചത്. മൊത്തം 371 പന്തുകള്‍ നേരിട്ട് 215 റണ്‍സെടുത്ത് താരം പുറത്തായി. 23 ഫോറുകളും ആറ് സിക്‌സും ഇതില്‍ ഉള്‍പ്പെടുന്നു. ഡീന്‍ എല്‍ഗാറാണ് മായങ്കിനെ മടക്കിയത്.

രണ്ടാം ദിവസത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 244 പന്തില്‍ ആറ് സിക്‌സും 23 ബൗണ്ടറികളുമടക്കം 176 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടെസ്റ്റില്‍ ഓപണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ രോഹിതിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ ഡി കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 

ചേതേശ്വര്‍ പൂജാര (ആറ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), അജിന്‍ക്യ രഹാനെ (15) എന്നിവര്‍ക്ക് അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ബാറ്റിങിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 16 പന്തില്‍ 21 റണ്‍സുമായി താരം മടങ്ങി. ഹനുമ വിഹാരി പത്ത് റണ്‍സുമായി പുറത്തായി. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 30 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി ആര്‍ അശ്വിനുമായിരുന്നു പുറത്താകാതെ ക്രീസില്‍. 

ഓപണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ല്‍ ചെന്നൈ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മറികടന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫിലാന്‍ഡര്‍, മുത്തുസാമി, എല്‍ഗാര്‍, പിഡെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com