

ബ്യൂണസ് ഐയേഴ്‌സ്: ക്യൂബയില്‍ തനിക്ക് മൂന്ന് കുട്ടികളുണ്ടെന്ന് സമ്മതിച്ച് അർജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ. അഞ്ച് വര്‍ഷത്തോളം ക്യൂബയില്‍ താമസിച്ച തനിക്ക് രണ്ട് സ്ത്രീകളിലായി മൂന്ന് കുട്ടികള്‍ ജനിച്ചതായി മറഡോണ അംഗീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല വ്യക്തമാക്കി.
മയക്കുമരുന്നിന്റെ അമിതോപയോഗത്തില്‍ നിന്നുള്ള മോചനത്തിനായി ക്യൂബയില്‍ ചികിത്സ നടത്തിയ 2000ത്തിനും 2005നും ഇടയിലുള്ള കാലത്താണ് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നത്. ക്യൂബയിലെ ഹവാനയില്‍ ചെന്ന് പിതൃത്വം തെളിയിക്കുന്ന പരിശോധനകള്‍ക്ക് വിധേയനായി മറഡോണ മൂന്ന് കുട്ടികളുടെ പിതൃത്വം പരസ്യമായി തന്നെ അംഗീകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ക്യൂബയിലുള്ള മൂന്ന് കുട്ടികളെ കൂടി അംഗീകരിച്ചതോടെ മറഡോണ നിലവില്‍ എട്ട് കുട്ടികളുടെ പിതാവായി. നേരത്തെ നാല് സ്ത്രീകളിലായാണ് ഇതിഹാസ താരത്തിന് അഞ്ച് കുട്ടികള്‍.
ആദ്യ ഭാര്യയായ ക്ലൗഡിയ വില്ലഫനെയിലുള്ള രണ്ട് കുട്ടികളുടെ പിതൃത്വം മാത്രമേ മറഡോണ മുന്‍പ് അംഗീകരിച്ചിരുന്നുള്ളു. 29കാരിയായ ജിയാനിനയും 31കാരിയായ ഡല്‍മയുമാണ് ആദ്യ ഭാര്യയിലുള്ള മക്കള്‍. ക്ലൗഡിയയുമായുള്ള 20 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം മറഡോണ 2003ല്‍ വേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ 32കാരനായ ഡീഗോ ജൂനിയര്‍, 22കാരിയായ യാന എന്നിവര്‍ മറഡോണയുടെ കുട്ടികളാണെന്ന് പറഞ്ഞ് ഇവരുടെ അമ്മമാര്‍ കോടതിയെ സമീപിച്ചതോടെ ഇരുവരുടേയും പിതൃത്വം മറഡോണ അംഗീകരിച്ചിരുന്നു. നിലവില്‍ വെറോണിക്ക ഒജെഡയാണ് മറഡോയുടെ പങ്കാളി. ഈ ബന്ധത്തില്‍ ആറ് വയസുള്ള ഡീഗോ ഫെര്‍ണാണ്ടോയെന്ന മകനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates