ആകെ കളിച്ചത് 17 ഏകദിനം, അവസാനം കളിച്ചത് 2015 ല്‍ ; കരുണരത്‌നെ ലങ്കന്‍ ലോകകപ്പ് ടീം നായകന്‍

നിലവിലെ ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് പകരമാണ് കരുണരത്‌നയെ നായകനാക്കിയത്
ആകെ കളിച്ചത് 17 ഏകദിനം, അവസാനം കളിച്ചത് 2015 ല്‍ ; കരുണരത്‌നെ ലങ്കന്‍ ലോകകപ്പ് ടീം നായകന്‍
Updated on
1 min read

കൊളംബോ : ശ്രീലങ്കയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ദിമുത് കരുണരത്‌നെയെ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് പകരമാണ് കരുണരത്‌നയെ നായകനാക്കിയത്. ടീമിനെ ഒരുമയോടെ നയിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് കരുണരത്‌നയെ പരിഗണിച്ചതെന്ന് ചീഫ് സെലക്ടര്‍ അശാന്ത ഡി മെല്‍ പറഞ്ഞു. 

31 കാരനായ കരുണരത്‌നെ അവസാനമായി ഏകദിനമല്‍സരം കളിച്ചത് 2015 ലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായി നായകനായി ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇടങ്കയ്യന്‍ ഓപ്പണറായ കരുണരത്‌നെ. കഴിഞ്ഞ ലോകകപ്പില്‍ ഒരു മല്‍സരം പോലും കരുണരത്‌നെ ലങ്കയ്ക്കായി കളിച്ചിട്ടില്ല.

17 ഏകദിനങ്ങളില്‍ മാത്രമാണ് കരുണരത്‌നെ ലങ്കയ്ക്ക് വേണ്ടി പാഡണിഞ്ഞിട്ടുള്ളത്. 15.83 ശരാശരിയില്‍ 190 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 60 റണ്‍സ്. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമിന്റെ മിന്നുന്ന ജയം കരുണരത്‌നയ്ക്ക് തുണയായി. 

രണ്ട് മല്‍സര പരമ്പര ലങ്ക തൂത്തുവാരിയപ്പോള്‍, കരുണരത്‌നയായിരുന്നു നായകന്‍. ഈ നായക മികവാണ് ലോകകപ്പ് ടീം ക്യാപ്റ്റന്‍സിക്ക് കരുണരത്‌നയെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ ലോകകപ്പ് ക്യാപ്റ്റന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. 

ഏയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ടിമല്‍, തിസര പെരേര, ലസിത് മലിംഗ തുടങ്ങിവരെ നായകന്മാരായി പരീക്ഷിച്ചു. ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനവും, ടീമിലെ പടലപിണക്കങ്ങളും ഇവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് അടുത്തിടെ കരുണരത്‌നക്കെതിരെ പൊലീസ് കേസെടുക്കുകയും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ സെലക്ടര്‍മാര്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com