ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആര് വരും എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. നൂറുകണക്കിന് അപേക്ഷകളിൽനിന്ന് ആറു പേരിലേക്ക് പട്ടിക ചുരുങ്ങുമ്പോൾ രവി ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ വിൻഡീസ് ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മൺസ്, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് റോബിൻ സിങ് എന്നിവരാണു പരിഗണനയിൽ.
വെള്ളിയാഴ്ച നടക്കുന്ന അഭിമുഖത്തിൽ ബിസിസിഐ ഉപദേശക സമിതിക്കു മുന്നിൽ എത്തുന്ന ഇവർ പരിശീലക കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അക്കമിട്ടു നിരത്തും. രവി ശാസ്ത്രിക്ക് ഒരു ഊഴം കൂടി ലഭിക്കാൻ സാധ്യത കൽപിക്കപ്പെടുമ്പോഴും മറ്റ് അഞ്ച് പേരും കരുത്തരായ എതിരാളികളാണ്. ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ടെസ്റ്റ് റാങ്കിങ്ങിൽ ടീം ഒന്നാം സ്ഥാനത്ത് തുടരുന്നതും ശാസ്ത്രീക്ക് അനുകൂല ഘടകങ്ങളാണെങ്കിലും ശാസ്ത്രിക്കു കീഴിൽ തുടർച്ചയായി രണ്ടു ലോകകപ്പ് സെമികളിൽ ടീം തോറ്റത് അദ്ദേഹത്തിനെതിരായ ഘടകമാണ്.
ടോം മൂഡി, മൈക്ക് ഹെസ്സൻ എന്നിവരുടെ പേരുകൾ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഏറെ നാളായി കേൾക്കുന്നതാണ്. റോബിൻ സിങ്ങിന്റെ പേരും പ്രതീക്ഷിച്ചിരുന്നതാണ്. 2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു റോബിൻ. ഇതേ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ലാല്‍ചന്ദ് രജ്പുത്. അതേസമയം മുൻ വിൻഡീസ് താരം ഫിൽ സിമ്മൺസ് അന്തിമ പട്ടികയിലെത്തിയത് അപ്രതീക്ഷിതമായാണ്. രാജ്യാന്തര ക്രിക്കറ്റിൽ അയർലൻഡ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങളുടെ മുന്നേറ്റം സിമ്മൺസിന് മുതൽക്കൂട്ടാവും.
കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ കൂടിയായ അൻഷുമാൻ ഗെയ്ക്കവാദ് എന്നിവരടങ്ങിയ സമതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രിക്കു പുറമെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ തുടങ്ങിയവർക്കും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates