

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഈ മാസം ഒൻപതിന് പ്രഖ്യാപിക്കും. സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചതിനു ശേഷം ഇതുവരെ പുതിയ പരിശീലകനെ തിരഞ്ഞെടുത്തിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് നാല് പേരെ എഐഎഫ്എഫ് ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ ബംഗളൂരു എഫ്സി പരിശീലകൻ ആൽബർട്ട് റോക്ക, മുൻ കൊറിയൻ പരിശീലകൻ ലീ മിൻ സുങ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാൻ എറിക്സൺ, ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഐഗോർ സ്റ്റിമാക് എന്നിവരാണ് അവസാന നാലിൽ ഉള്ളത്. ഇവരിൽ ഒരാൾ ആയിരിക്കും ഇന്ത്യക്ക് തന്ത്രങ്ങളൊരുക്കുക.
ഇക്കൂട്ടത്തിൽ ആൽബർട്ട് റോക്കയ്ക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ബംഗളൂരു എഫ്സിയിൽ അത്ഭുതങ്ങൾ കാണിച്ച റോക്കയ്ക്ക് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ഫുട്ബോളർമാരെ കുറിച്ചും നല്ല അറിവാണ്. ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പിൽ നയിച്ച ലീ മിൻ സുങ‌് ആണ് ഈ നാല് പരിശീലകരിലെ പ്രമുഖൻ. സ്വീഡന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനായിരുന്നു ഹകാൻ എറിക്സൺ. 2012 മുതൽ 2013 വരെ ക്രൊയേഷ്യൻ കോച്ചായിരുന്നു ഐഗോർ സ്റ്റിമാക്.
ഈ നാല് പേരുമായി ഒരിക്കൽ കൂടി മുഖാമുഖം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. മെയ് അവസാന വാരത്തോടെ ദേശീയ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് പുതിയ കോച്ചിനെ നിയമിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates