

ദക്ഷിണ കന്നഡ ജില്ലയില്‍ 'കമ്പള' എന്ന കാളപ്പൂട്ട് മത്സരത്തിലെ സൂപ്പര്‍ താരമാണ് വര്‍ഷങ്ങളായി ശ്രീനിവാസ ഗൗഡ. മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് ശ്രീനിവാസ ഗൗഡയുടേതെന്നാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദം.
ഗൗഡയെ പരിശീലിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജജു തന്നെ രംഗത്തെത്തി. സായിയിലെ ഉന്നത പരിശീലകരുടെ മുന്‍പിലേക്ക് ട്രയല്‍സിനായി ഗൗഡയെ ക്ഷണിക്കുകയായിരുന്നു അദ്ദേഹം. എന്നാലിപ്പോൾ ഈ അവസരം വേണ്ടെന്ന് വയ്ക്കുകയാണ് ശ്രീനിവാസ ഗൗഡ.
ട്രയല്‍സിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് ഗൗഡ സായിയെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. കമ്പള മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗൗഡ അവസരം നിഷേധിച്ചത്.
കാളക്കൂട്ടങ്ങള്‍ക്കൊപ്പം 142 മീറ്ററാണ് ശ്രീനിവാസ ഒറ്റക്കുതിപ്പില്‍ ഓടിയത്. ഇതിനെടുത്ത സമയം 13.42 സെക്കന്റ്. പാര്‍ട് ടൈം നിര്‍മാണ തൊഴിലാളിയാണ് ശ്രീനിവാസ. തന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്തുള്ള വിശകലനങ്ങള്‍ ശ്രീനിവാസ തള്ളിയിരുന്നു. ബോള്‍ട്ട് ലോക ചാമ്പ്യനാണ്. ഞാന്‍ പാടത്ത് ഓടുന്നയാള്‍ മാത്രമാണെന്നുമാണ് ഗൗഡ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
