ഇഷാന്ത് ശര്‍മയുടെ പരിക്ക്; രാഹുല്‍ ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ബിസിസിഐ വൃത്തങ്ങള്‍ 

അവസാന നിമിഷത്തിലാണ് ഇഷാന്ത് ഫിറ്റ്‌നസ് ടെസ്റ്റ് കടക്കുന്നതും ന്യൂസിലാന്‍ഡിലേക്ക് എത്തുന്നതും
ഇഷാന്ത് ശര്‍മയുടെ പരിക്ക്; രാഹുല്‍ ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ബിസിസിഐ വൃത്തങ്ങള്‍ 
Updated on
1 min read

ന്യൂഡല്‍ഹി: ഇഷാന്ത് ശര്‍മയുടെ പരിക്ക് വീണ്ടും തലപൊക്കിയതിന് പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് നേരെ വീണ്ടും വിമര്‍ശനം ഉയരുകയാണ്. എന്‍സിഎയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവുകളുടെയെല്ലാം ഉത്തരവാദിത്വം രാഹുല്‍ ദ്രാവിഡ് ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍. 

ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലാണ് ഇഷാന്ത് ശര്‍മയുടെ കെണങ്കാലിന് പരിക്കേറ്റത്. പിന്നാലെ ഇഷാന്ത് ശര്‍മ ടീമിലേക്ക് എത്തിയത് കിവീസ് പര്യടനത്തില്‍. അവസാന നിമിഷത്തിലാണ് ഇഷാന്ത് ഫിറ്റ്‌നസ് ടെസ്റ്റ് കടക്കുന്നതും ന്യൂസിലാന്‍ഡിലേക്ക് എത്തുന്നതും. എന്നാലിവിടെ രണ്ടാം ടെസ്റ്റിന്റെ പരിശീലനത്തിന് ഇടയില്‍ കണങ്കാലിലെ പരിക്ക് വീണ്ടും ഇഷാന്തിനെ പിടികൂടി. രണ്ടാം ടെസ്റ്റ് ഇഷാന്തിന് നഷ്ടമാവുകയും ചെയ്തു. 

''ഇഷാന്തിന്റെ ഫിറ്റ്‌നസ് തൃപ്തികരമാണെന്ന് എന്‍സിഎ വിധി എഴുതിയപ്പോഴും, പരിക്ക് വീണ്ടും അലട്ടിയ ഇപ്പോഴത്തേയും സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിക്കണം. ദ്രാവിഡ് ബഹുമാനം അര്‍ഹിക്കുന്ന കളിക്കാരനാണ്. പക്ഷേ ഭരണ നിര്‍വഹണത്തില്‍ കാര്യക്ഷമമാവണം. ദ്രാവിഡിന്റെ പരിശീലന മികവ് ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഭരണനിര്‍വഹണത്തിലെ കാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം. നമ്മുടെ വിലമതിക്കാനാവാത്ത താരമായ ഇഷാന്ത് ശര്‍മയെ എന്‍സിഎ കൈകാര്യം ചെയ്ത വിധം എങ്ങനെയെന്നത് അന്വേഷിക്കണമെന്ന്'' ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

എന്‍സിഎയിലെ മുഖ്യ ഫിസിയോയായ ആശിഷ് കൗശിക്കിനെതിരെ വിമര്‍ശനം ശക്തമായിട്ടും ദ്രാവിഡ് അദ്ദേഹത്തെ പിന്തുണക്കുകയാണ്. മറ്റൊരു ഫിസിയോയെ നിയമിക്കണം. എന്‍സിഎക്ക് പുറത്താണ് ബൂമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നടത്തിയത്. ബൂമ്ര ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തി. എന്നാല്‍ എന്‍സിഎയുടെ മേല്‍നോട്ടത്തില്‍ റിഹാബിലിറ്റേഷന് വിധേയമായ ഇഷാന്ത് ശര്‍മ വീണ്ടും പരിക്കിലേക്ക് വീണു. എന്‍സിഎയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ദ്രാവിഡാണ്. അതിനാല്‍ എന്‍സിഎക്ക് സംഭവിക്കുന്ന പിഴവുകളുടെ ഉത്തരവാദിത്വവും ദ്രാവിഡ് ഏറ്റെടുക്കണമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

നേരത്തെ, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നീ കളിക്കാര്‍ എന്‍സിഎയില്‍ പരിക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് എത്താന്‍ വിസമ്മതിച്ചിരുന്നു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്‍സിഎയുടെ മേല്‍നോട്ടത്തില്‍ റിഹാബിലിറ്റേഷന് വിധേയമായെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് എന്‍സിഎ വിധിയെഴുതിയതിന് പിന്നാലെ കളിക്കളത്തില്‍ വെച്ച് അതേ പരിക്ക് ഭുവിയെ അലട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com