ഉന്നം പൊന്നാക്കാന്‍ ഒറ്റക്കൈ മതി; മനിഷ് നര്‍വല്‍ വേറെ ലെവലാണ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ മറ്റൊരു കൗമാര ഷൂട്ടിങ് താരം അധികം ആരും ശ്രദ്ധിക്കാത്ത നേട്ടം സ്വന്തമാക്കിയിരുന്നു
ഉന്നം പൊന്നാക്കാന്‍ ഒറ്റക്കൈ മതി; മനിഷ് നര്‍വല്‍ വേറെ ലെവലാണ്
Updated on
1 min read

ന്ത്യയിലെ ഏറ്റവും മികച്ച കൗമാര ഷൂട്ടിങ് താരങ്ങളാര് എന്ന് ചോദിച്ചാല്‍ ആദ്യം ഉയരുന്ന പേരുകള്‍ മനു ഭകര്‍, സൗരഭ് ചൗധരി, അനിഷ് ഭന്‍വാല എന്നൊക്കെയായിരിക്കും. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ മറ്റൊരു കൗമാര ഷൂട്ടിങ് താരം അധികം ആരും ശ്രദ്ധിക്കാത്ത നേട്ടം സ്വന്തമാക്കിയിരുന്നു. 

മനിഷ് നര്‍വല്‍ എന്ന കൗമാര ഷൂട്ടിങ് താരം ഒരു ലോക പോരാട്ടത്തില്‍ ഇന്ത്യക്കായി മൂന്ന് സ്വര്‍ണ മെഡലുകളും ഒരു വെങ്കലവും സ്വന്തമാക്കിയതായിരുന്നു നേട്ടം. ഫ്രാന്‍സിലെ ചാറ്റൗറോക്‌സില്‍ നടന്ന ലോക ഷൂട്ടിങ് പാര സ്‌പോര്‍ട് പോരാട്ടത്തിലാണ് മനിഷിന്റെ നേട്ടങ്ങള്‍. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം, 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ വെള്ളി, ഈ രണ്ട് ഇനങ്ങളുടേയും ഗ്രൂപ്പ് പോരില്‍ സുവര്‍ണ നേട്ടങ്ങള്‍ എന്നിവയായിരുന്നു താരം ലോക വേദിയില്‍ വെടിവച്ച് സ്വന്തമാക്കിയത്. ഈ പ്രകടനങ്ങളുടെ ബലത്തില്‍ ടോക്യോ പാരാലിമ്പിക്‌സിന് യോഗ്യത നേടാനും താരത്തിനായി. 

ജന്മനാ വലത് കൈക്ക് സ്വാധീനമില്ലാത്ത മനിഷ് ഒറ്റ കൈ വച്ചാണ് നേട്ടങ്ങളുടെ കൊടുമുടികളിലേക്ക് ഉയര്‍ന്നത്. ഡല്‍ഹിയിലെ ബല്ലാബ്ഗര്‍ സ്വദേശിയാണ് മനിഷ്. 

2016ലാണ് മനിഷ് ഷൂട്ടിങിലേക്കെത്തുന്നത്. ഒരു ഫുട്‌ബോള്‍ താരമാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഒരു കൈക്ക് സ്വാധീനമില്ലാത്തത് തിരിച്ചടിയായി. പിതാവിന്റെ അടുത്ത സുഹൃത്താണ് തന്നെ ഷൂട്ടിങിന് ചേര്‍ക്കാന്‍ കാരണമായതെന്ന് മനിഷ് വ്യക്തമാക്കി. ബല്ലാബ്ഗറിലുള്ള ടെന്‍ എക്‌സ് ഷൂട്ടിങ് അക്കാദമിയിലൂടെയാണ് പ്രൊഫഷണല്‍ താരമായി വളര്‍ന്നത്. രാകേഷ് താക്കൂറാണ് ആദ്യ പരിശീലകന്‍. പിന്നീട് സായ് പരിശീലകന്‍ സുഭാഷ് റാണയുടെ കീഴിലും പരിശീലനം തുടര്‍ന്നു. കുറഞ്ഞ കാലം കൊണ്ട് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലും ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മനിഷിന് സാധിച്ചു.  

സാമ്പത്തികമായി ഏറെ ചെലവുകളുള്ള കായിക ഇനമാണ് ഷൂട്ടിങ്. 2016ല്‍ താരം സ്വന്തം വഴി തിരഞ്ഞെടുത്തപ്പോള്‍ പിതാവ് രണ്ട് ലക്ഷം രൂപ ചെലവിട്ടാണ് ആദ്യമായി പിസ്റ്റള്‍ വാങ്ങിത്തന്നത്. പിന്നീട് ആറ് ലക്ഷം രൂപ മുടക്കി രണ്ട് പിസ്റ്റളുകള്‍ കൂടി അദ്ദേഹം വാങ്ങിത്തന്നു. 

ബാങ്കില്‍ നിന്ന് ലോണെടുത്താണ് തന്റെ മകന്റെ ആഗ്രഹം പിതാവ് ദില്‍ബഗ് സാധ്യമാക്കിയത്. വര്‍ക്ക്‌ഷോപ്പിലേക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനി നടത്തുകയാണ് താരത്തിന്റെ പിതാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com