സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാന് തകർച്ച. വെളിച്ചക്കുറവ് മൂലം രണ്ടാം ദിനം കളി നിർത്തിവച്ചപ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന നിലയിൽ പരുങ്ങുകയാണ് സന്ദർശകർ. 60 റൺസോടെ മുഹമ്മദ് റിസ്വാനും ഒരു റണ്ണോടെ നസീം ഷായുമാണ് ക്രീസിൽ. ജെയിംസ് ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡും ചേർന്ന വെറ്ററൻ പേസ് സഖ്യത്തിന്റെ മാരകമായ പന്തുകൾക്ക് മുന്നിൽ പാക് ബാറ്റിങ് നിര മറുപടിയില്ലാതെ കുഴങ്ങി. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്ഥാനെ തുണച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിസ്വാന്റെ പ്രകടനമാണ്. റിസ്വാൻ 116 പന്തിൽ അഞ്ച് ഫോറിന്റെ സഹായത്തോടെ 60 റൺസ് നേടിയിട്ടുണ്ട്. 47 റൺസ് നേടിയ ബാബർ അസം, അഞ്ച് റൺസെടുത്ത യാസിർ ഷാ, റൺസെടുക്കും മുമ്പ് ഷഹീൻ അഫ്രീദി, രണ്ട് റൺസെടുത്ത മുഹമ്മദ് അബ്ബാസ് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം പാകിസ്ഥാന് നഷ്ടമായത്. ഒരു ഘട്ടത്തിൽ പാകിസ്ഥാൻ എട്ട് വിക്കറ്റിന് 176 റൺസെന്ന നിലയിലായിരുന്നു. പിന്നീട് ഒൻപതാം വിക്കറ്റിൽ റിസ്വാനും അബ്ബാസും ചേർന്ന് 39 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെയാണ് പാക് സ്കോർ 200 റൺസ് പിന്നിട്ടത്.
നേരത്തെ മഴയെത്തുടർന്ന് 45 ഓവർ ആയി ചുരുക്കിയ ഒന്നാം ദിനത്തിൽ ഓപണർ ആബിദ് അലിയുടെ പ്രകടനമാണ് പാകിസ്ഥാനെ മുന്നോട്ടുനയിച്ചത്. 111 പന്തുകൾ നേരിട്ട് ഏഴു ഫോറുകളടക്കം ആബിദ് അലി 60 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ആബിദ് അലി ക്യാപ്റ്റൻ അസ്ഹർ അലിക്കൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 20 റൺസാണ് അസ്ഹർ അലിയുടെ സംഭാവന. അതേസമയം 11 വർഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഫവാദ് ആലം പൂജ്യത്തിന് പുറത്തായി. ഷാൻ മസൂദ് (1), ആസാദ് ഷഫീഖ് (5) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റു താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates