

മുംബൈ: ലോകകപ്പില്‍ തോറ്റിട്ടും ഇന്ത്യന്‍ നായകനായി വിരാട് കോഹ്‌ലിയെ നിലനിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇതിഹാസ ബാറ്റ്സ്മാൻ സുനിൽ ഗാവസ്കർ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കോഹ്‌ലിയേയും സെലക്ടർമാരേയും കടുത്ത ഭാഷയിലാണ് ഗാവസ്കർ വിമർശിച്ചത്. ഒരു ചർച്ചയ്ക്ക് പോലും ഇടം നൽകാതെ കോഹ്‌ലിയുടെ തന്നിഷ്ടത്തിന് സെലക്‌ടര്‍മാര്‍ കൂട്ടുനിൽക്കുകയാണെന്നും ഗാവസ്കർ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിഹാസ താരത്തിന് ചുട്ട മറുപടിയുമായി മുൻ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തി. കോഹ്‌ലിയെയും സെലക്‌ടര്‍മാരെയും ചോദ്യം ചെയ്‌ത ഗാവസ്‌കറിനോട് എല്ലാ ബഹുമാനങ്ങളും നിലനിർത്തി തന്നെ വിയോജിക്കുകയാണെന്ന് മഞ്ജരേക്കർ വ്യക്തമാക്കി.
കോഹ്‌ലിയെ നായകനായി നിലനിര്‍ത്തിയ വിഷയത്തിൽ അദ്ദേഹത്തെയും സെലക്‌ടര്‍മാരെയും കുറിച്ചുള്ള ഗാവസ്‌കറിന്‍റെ നിലപാടിനോട് എല്ലാ ബഹുമാനത്തോടെയും വിയോജിക്കുന്നതായി മഞ്ജരേക്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. ലോകകപ്പില്‍ വളരെ മോശം പ്രകടനമല്ല ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഏഴ് മത്സരങ്ങൾ ജയിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് തോറ്റത്. സെമിയില്‍ തലനാരിഴയ്‌ക്കായിരുന്നു പരാജയം. ഔന്നത്യത്തെക്കാള്‍ സമഗ്രതയാണ് സെലക്‌ടര്‍മാര്‍ക്ക് വേണ്ടതെന്നും മഞ്‌ജരേക്കര്‍ ട്വീറ്റ് ചെയ്തു.
ലോകകപ്പില്‍ തോറ്റിട്ടും കോഹ്‌ലിയെ നായക പദവിയിൽ നിന്ന് നീക്കണോ എന്ന ആലോചന പോലും ഉണ്ടായില്ല. ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കിയെങ്കില്‍ കോഹ്‌ലിക്കെങ്ങനെ നായകനായി തുടരാന്‍ കഴിയുമെന്ന് ഗാവസ്‌കര്‍ ചോദിച്ചിരുന്നു. ഔന്നത്യമുള്ള മുന്‍ താരങ്ങള്‍ സെലക്ടര്‍മാരാകണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates