ഓവര്‍ത്രോ നിയമം പുനഃപരിശോധിക്കുന്നു, നീക്കം ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓവര്‍ത്രോ വിവാദത്തെ തുടര്‍ന്ന്‌

ഓവര്‍ത്രോ നിയമം പുനഃപരിശോധിക്കുന്നു, നീക്കം ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓവര്‍ത്രോ വിവാദത്തെ തുടര്‍ന്ന്‌

ക്രിക്കറ്റ് നിയമങ്ങള്‍ തയ്യാറാക്കുന്ന എംസിസി സബ് കമ്മറ്റി യോഗം ഇനി ചേരുമ്പോള്‍ ഓവര്‍ത്രോ നിയമം പുനഃപരിശോധിക്കും
Published on

ലോകകപ്പ് ഫൈനലിന് പിന്നാലെ ഏറെ വിവാദമായ ഓവര്‍ത്രോ നിയമം മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് പുനഃപരിശോധിക്കും. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഓവര്‍ത്രോ ബൗണ്ടറി ലൈന്‍ തൊട്ടപ്പോള്‍ ആറ് റണ്‍സ് അമ്പയര്‍ അനുവദിച്ചത് വിവാദമായിരുന്നു. കളിയില്‍ വഴിത്തിരിവായതും അതായിരുന്നു. ഇതോടെ ഓവര്‍ത്രോ നിയമത്തില്‍ മാറ്റം വരുത്തണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. 

ക്രിക്കറ്റ് നിയമങ്ങള്‍ തയ്യാറാക്കുന്ന എംസിസി സബ് കമ്മറ്റി യോഗം ഇനി ചേരുമ്പോള്‍ ഓവര്‍ത്രോ നിയമം പുനഃപരിശോധിക്കും എന്നാണ് എംസിസിയുടെ തീരുമാനം. ഗപ്റ്റിലിന്റെ ഓവര്‍ത്രോയില്‍ അമ്പയര്‍ ധര്‍മസേന അഞ്ച് റണ്‍സ് മാത്രമാണ് അനുവദിക്കേണ്ടിയിരുന്നത് എന്ന വാദവുമായി ഐസിസി മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫലും രംഗത്തെത്തിയിരുന്നു. 

ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്‌സ് ആ സമയത്ത് ക്രീസില്‍ വെച്ച് തന്നെ ഓവര്‍ത്രോയില്‍ അനുവദിച്ച ബൗണ്ടറി തിരികെയെടുക്കണം എന്ന് അമ്പയറോട് ആവശ്യപ്പെട്ടിരുന്നതായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സനും വെളിപ്പെടുത്തിയിരുന്നു. ഓവര്‍ത്രോ ബാറ്റ്‌സ്മാന്റെ ബാറ്റിലോ ദേഹത്തോ തട്ടി ഫീല്‍ഡറില്ലാത്ത ഭാഗത്തേക്ക് പോയാല്‍ റണ്‍സിനായി ഓടാതിരിക്കുകയാണ് ക്രിക്കറ്റിലെ മാന്യതയെന്നും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ ഒന്‍പത് റണ്‍സ് വേണമെന്നിരിക്കെയാണ് ഗപ്റ്റിലിന്റെ ഓവര്‍ത്രോയിലൂടെ അവര്‍ക്ക് ആറ് റണ്‍സ് ലഭിക്കുന്നത്. ഇത് നിശ്ചിത ഓവറില്‍ സമനില പിടിക്കാനും, ഒടുവില്‍ കിരീടത്തിലേക്ക് എത്താനും ഇംഗ്ലണ്ടിനെ സഹായിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com