കരുത്തരുടെ പോരില്‍ ചിലിയുടെ ചിരി; കൊളംബിയയെ വീഴ്ത്തി കോപ്പ അമേരിക്കയുടെ സെമിയില്‍

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൊളംബിയയെ 5-4ന് തകര്‍ത്താണ് ചിലിയുടെ മുന്നേറ്റം
കരുത്തരുടെ പോരില്‍ ചിലിയുടെ ചിരി; കൊളംബിയയെ വീഴ്ത്തി കോപ്പ അമേരിക്കയുടെ സെമിയില്‍
Updated on
2 min read

സാവോപോളോ: തുടരെ രണ്ട് തവണ കിരീടം നേടിയ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൊളംബിയയെ 5-4ന് തകര്‍ത്താണ് ചിലിയുടെ മുന്നേറ്റം. 

നിശ്ചിത സമയത്ത് ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 

ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച മത്സരം ആരാധകര്‍ക്ക് ഏറെ ആവേശം സമ്മാനിക്കുന്നതായിരുന്നു. എന്നാല്‍ ഗോളുകള്‍ മാത്രം അകന്നു നിന്നു. നിശ്ചിത സമയത്ത് രണ്ട് തവണ വല കുലുക്കാന്‍ ചിലിക്ക് സാധിച്ചു. ചാള്‍സ് അരാംഗ്വിസും ആര്‍തുറോ വിദാലുമായിരുന്നു സ്‌കോറര്‍മാര്‍. എന്നാല്‍ ഇരുവരുടേയും ഗോളുകള്‍ വാര്‍ റിവ്യൂവില്‍ തള്ളിപ്പോയി. 

കളിയുടെ 12ാം മിനുട്ടില്‍ അരാംഗ്വിസാണ് ആദ്യ ഗോള്‍ നേടിയത്. താരത്തിന്റെ ഹെഡ്ഡര്‍ പക്ഷേ ഓഫ് സൈഡായിരുന്നു എന്ന് വാര്‍ വിധിച്ചു. രണ്ടാം പകുതി തുടങ്ങി 71ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. വിദാല്‍ നേടിയ ഈ ഗോളും അനുവദിക്കപ്പെട്ടില്ല. പിന്നീട് ഗോളുകളൊന്നും പിറന്നില്ല. മത്സരം ഷൗട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 

കൊളംബിയയുടെ ആദ്യ 4 കിക്കുകളെടുത്ത റൊഡ്രിഗസ്, കരഡോണ, ക്വഡ്രാഡോ, മിന എന്നിവര്‍ പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചപ്പോള്‍, അഞ്ചാം കിക്കെടുത്ത ടെസില്ലോയ്ക്ക് പിഴച്ചു. മറുവശത്ത് കിക്കുകളെല്ലാം വലയിലെത്തിച്ച് ചിലി സെമി ബര്‍ത്ത് ഉറപ്പാക്കി. വിദാല്‍, വര്‍ഗാസ്, പുള്‍ഗര്‍, അരാംഗ്വിസ്, സാഞ്ചസ് എന്നിവരാണ് ചിലിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. 

കൊളംബിയന്‍ താരം ടെസില്ലോയുടെ കിക്ക് പാഴായി പോയതോടെ ചിലിക്കായി അഞ്ചാം കിക്കെടുത്ത അലക്‌സിസ് സാഞ്ചസിന്റെ ഷോട്ട് നിര്‍ണായകമായി. എന്നാല്‍ താരം പന്ത് പിഴവില്ലാതെ വലയിലാക്കി ചിലിയെ അവസാന നാലിലേക്ക് എത്തിക്കുകയായിരുന്നു. ഉറുഗ്വെ- പെറു മത്സരത്തിലെ വിജയികള്‍ സെമിയില്‍ ചിലിയുമായി ഏറ്റുമുട്ടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com