മലയാളി താരം ആഷിഖ് കുരുണിയൻ കളം നിറഞ്ഞ് പോരാടിയ മത്സരത്തിൽ എഫ്സി പൂനെ സിറ്റി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. പൂനെയ്ക്കായി ഇയാൻ ഹ്യൂം ആദ്യമായി ഇറങ്ങിയ മത്സരമെന്ന പ്രത്യേകതയും പോരാട്ടത്തിനുണ്ടായിരുന്നു. പൂനെയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പൂനെ സിറ്റി തോൽപ്പിച്ചത്. ജംഷഡ്പൂരിന്റെ സീസണിലെ ആദ്യ പരാജയം കൂടിയാണിത്. പൂനെയ്ക്ക് സീസണിലെ ആദ്യ ജയത്തിനായി എട്ടാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാറ്റ് മിൽസ് നേടിയ ഗോളാണ് പൂനെ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. കളിയിൽ ആദ്യ പത്ത് മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ പിറന്നു. അഞ്ചാം മിനുട്ടിൽ ഡീഗോ കാർലോസ് നേടിയ ഒരു സോളോ ഗോൾ ആണ് ആദ്യം പിറന്നത്. ഹാഫ് ലൈനിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ചാണ് കാർലോസ് ഗോൾ നേടിയത്. അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ജംഷഡ്പൂർ തിരിച്ചടിച്ചു. സുമീത് പസ്സിയാണ് സമനില നേടിക്കൊടുത്തത്. കാല്വോയുടെ ക്രോസിൽ നിന്നായിരുന്നു ഗളിന്റെ പിറവി.
രണ്ടാം പകുതിയിലാണ് ഇയാൻ ഹ്യൂം കളത്തിലിറങ്ങിയത്. അതിനിടെ പൂനെ സിറ്റിക്ക് കിട്ടിയ ഒരു മികച്ച അവസരം റോബിൻ സിങ് നശിപ്പിക്കുകയും ചെയ്തു. ആഷിഖ് കുരുണിയന്റെ ക്രോസിൽ നിന്ന് ഒരു ഫ്രീ ഹെഡർ ലഭിച്ചിട്ടും ഗോളിയെ പരീക്ഷിക്കാൻ പോലും റോബിൻ സിങിന് സാധിച്ചില്ല.
മികച്ച കളിയാണ് യുവ താരവും മലയാളിയുമായ ആഷിഖ് കുരുണിയൻ മത്സരത്തിലുടനീളം പുറത്തെടുത്തത്. ടീമിന്റെ കളിയുടെ നിയന്ത്രണവും താരത്തിന്റെ ബൂട്ടുകളിൽ ഭദ്രമായിരുന്നു. 95 മിനുട്ടുകൾ കളിച്ച താരം 32 പാസുകളും മൂന്ന് അവസരങ്ങളും സൃഷ്ടിച്ചു. കളിയിലെ താരമായതും കുരുണിയൻ തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates