ബെയ്ജിങ്: നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ഇന്ത്യ- ചൈന മത്സരത്തിന്റെ തത്സമയ വിവരണം മലയാളത്തിലും കേൾക്കാം. സൗഹൃദ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സ് ഏഷ്യനെറ്റ് മൂവീസിലൂടെയാണ് മലയാളത്തിലുള്ള വിവരണങ്ങളുമായുള്ള ലൈവ് ടെലിക്കാസ്റ്റ് ചെയ്യുന്നത്.
സ്റ്റാർ സ്പോർട്സിന്റെ മൂന്നു ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുന്നതിനു പുറമേയാണ് മത്സരം മലയാളത്തിലും ആരാധകർക്കു വേണ്ടി ഒരുക്കുന്നത്. കമന്റേറ്റർ ഷൈജു ദാമോദരൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിച്ചത്. എെഎസ്എൽ മത്സരങ്ങൾ ഇത്തരത്തിൽ സ്റ്റാർ സ്പോർട്സ് നൽകാറുണ്ട്. സമാന രീതിയിലാണ് ഈ പോരാട്ടവും മലയാളത്തിലുള്ള കമന്ററിക്കൊപ്പം കാണാൻ അവസരം ലഭിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ചൈനയിൽ പോയി അവരോട് മത്സരിക്കാനിറങ്ങുന്നത്. യൂറോപ്പിലെ നിരവധി മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചൈനീസ് ലീഗില്‍ അവരോടൊപ്പം പന്ത് തട്ടുന്ന കളിക്കാരാണ് ഇന്ത്യക്കെതിരെ ചൈനീസ് ടീമിൽ അണിനരക്കുന്നത്. ഇറ്റലിയെ 2006ലെ ലോക കിരീടത്തിലേക്കു നയിച്ച മാഴ്‌സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകൻ.
ചൈനക്കെതിരെ ഒരു സമനില പോലും ഇന്ത്യക്ക് നേട്ടമാണ്. എങ്കിലും ചൈനക്കെതിരെ ഒരിക്കലും ജയം നേടാനായിട്ടില്ലെന്ന നാണക്കേടു മാറ്റാന്‍ ഇന്ത്യക്ക് ഇതൊരു അവസരമാണ്. പതിനേഴു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ട് തവണയും ചൈനക്കായിരുന്നു ജയം അഞ്ച് മത്സരം സമനിലയിലായി. 1997ലെ നെഹ്‌റു കപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates