കോച്ചിനെ പുറത്താക്കണമെന്ന പോസ്റ്റിന് നായകന്റെ ലൈക്ക്; വലൻസിയയെ പഞ്ഞിക്കിട്ട് ആരാധകർ; ക്ഷമാപണം നടത്തി തടിയൂരി

മൗറീഞ്ഞോയെ വിമർശിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് നായകൻ അന്റോണിയോ വലൻസിയ പുലിവാൽ പിടിച്ചതാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്
കോച്ചിനെ പുറത്താക്കണമെന്ന പോസ്റ്റിന് നായകന്റെ ലൈക്ക്; വലൻസിയയെ പഞ്ഞിക്കിട്ട് ആരാധകർ; ക്ഷമാപണം നടത്തി തടിയൂരി
Updated on
1 min read

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് അത്ര നല്ല കാലമല്ല ഇപ്പോൾ. കളത്തിലെ മോശം പ്രകടനവും താരങ്ങളും പരിശീലകനും തമ്മിലുള്ള ശീത സമരങ്ങളുമടക്കം തൊട്ടതെല്ലാം വിപരീതമായി തീരുന്ന അവസ്ഥ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കട്ട ഫാൻസ് പോലും ടീമിന്റെ അവസ്ഥ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണിപ്പോൾ. 

കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം പോരാട്ടത്തിൽ വലൻസിയയുമായി ​ഗോൾരഹിത സമനിലയായതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന യാഥാർഥ്യമാണ് അവർക്ക് മുന്നിലുള്ളത്. ഓൾഡ്ട്രാഫോർഡിലായിരുന്നു ​ഗോളടിക്കാതെയുള്ള ഈ സമനില. കടുത്ത വിമർശനങ്ങൾക്ക് നടുവിലാണ് പരിശീലകനായ ഹോസെ മൗറീഞ്ഞോ. 

ചാമ്പ്യൻസ് ലീഗിലെ നിരാശാജനകമായ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോയെ വിമർശിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് നായകൻ അന്റോണിയോ വലൻസിയ പുലിവാൽ പിടിച്ചതാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. അതേസമയം വലൻസിയയുടെ ഈ പ്രവർത്തിയെ ആരാധകർ തള്ളിപ്പറഞ്ഞു എന്നതാണ് ശ്രദ്ധേയം. 

മൗറീഞ്ഞോയെ പുറത്താക്കണമെന്നും ഈ ഫുട്ബോൾ കണ്ട് നിൽക്കാൻ പോലും പറ്റാത്തത് ആണെന്നും ഒരാൾ ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് വലൻസിയ ലൈക്ക് ചെയ്തതാണ് ഇപ്പോൾ വിവാദമായത്.  ടീം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരം പ്രവർത്തികൾ മാഞ്ചസ്റ്റർ യുനൈറ്റഡ് പോലുള്ള ക്ലബിന്റെ നായകന് ചേർന്നതല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

സംഗതി വിവാദത്തിൽ ആയതോടെയാണ് താരത്തിന് വിഷയത്തിന്റെ ​ഗൗരവം ബോധ്യപ്പെട്ടത്. പിന്നാലെ അത് ഒരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കി വലൻസിയ രംഗത്ത് എത്തി. 

വായിക്കാതെ ആണ് പോസ്റ്റ് ലൈക് ചെയ്തത്. അത് തന്റെ അഭിപ്രായമല്ല. താൻ മാനേജർക്ക് പൂർണ പിന്തുണ നൽകുന്നു. ടീമംഗങ്ങൾക്കും മാനേജർക്ക് ഒപ്പം ഉണ്ട്. ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും വലൻസിയ കുറിപ്പിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com