വനിതാ ടി20 ലോകകപ്പിൽ രണ്ട് ആധികാരിക വിജയങ്ങളുമായി ഇന്ത്യൻ ടീം കുതിക്കുകയാണ്. ആദ്യ പോരാട്ടത്തിൽ കരുത്തരായ ന്യൂസിലൻഡിനെ കീഴടക്കിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങാണ് താരമായതെങ്കിൽ രണ്ടാം പോരിൽ പാക്കിസ്ഥാനെതിരെ വെറ്ററൻ താരവും ഏകദിന നായികയുമായ മിതാലി രാജായിരുന്നു ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. പാക്കിസ്ഥാൻ ഉയര്‍ത്തിയ 134 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 56 റണ്‍സെടുത്ത മിതാലിയുടെ പ്രകടനമാണ് നിര്‍ണായകമായത്.
അതേസമയം ബാറ്റിങ് തുടങ്ങുമ്പോൾ തന്നെ ഇന്ത്യക്ക് പത്ത് റൺസ് ലഭിച്ചതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച. അതിന്റെ കാരണം തിരയുന്നതിന്റെ തിരക്കിലാണ് ക്രിക്കറ്റ് ആരാധകർ. പിച്ചിലൂടെ പാക് താരങ്ങള്‍ ഓടിയതിന് പിഴയായാണ് ബാറ്റിങിന് ഇറങ്ങിയപ്പോൾ തന്നെ 10 റണ്‍സുകള്‍ ഇന്ത്യന്‍ ടീമിന് സമ്മാനമായി ലഭിച്ചത്. പിച്ചിലൂടെ ഓടിയതിന് ആദ്യ തവണ അമ്പയര്‍മാര്‍ പാക് താരങ്ങൾക്ക് താക്കീത് നല്‍കി. എന്നാല്‍ രണ്ടാമതും മൂന്നാമതും സമാന സംഭവം ആവര്‍ത്തിച്ചതോടെ രണ്ട് തവണയുമായി അഞ്ച് വീതം പെനാല്‍റ്റി റണ്‍സുകള്‍ പാക്കിസ്ഥാനെതിരെ വിധിക്കുകയായിരുന്നു.
13ാം ഓവറിലാണ് ആദ്യ തവണ പിച്ചിലൂടെ പാക് താരങ്ങൾ ഓടിയത്. എന്നാല്‍ 18ാം ഓവറിലും 20ാം ഓവറിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ ശിക്ഷ വിധിക്കാതെ അമ്പയര്‍മാര്‍ക്ക് മറ്റ് വഴികളുണ്ടായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
