'ജപ്പാനീസ് മെസി' ഇനി റയല്‍ മാഡ്രിഡില്‍; എത്തുന്നത് ബാഴ്‌സലോണയുടെ ലാ മാസിയയില്‍ നിന്ന്

'ജപ്പാനീസ് മെസി' ഇനി റയല്‍ മാഡ്രിഡില്‍; എത്തുന്നത് ബാഴ്‌സലോണയുടെ ലാ മാസിയയില്‍ നിന്ന്
Updated on
1 min read

ടോക്യോ: വളര്‍ന്നു വരുന്ന താരങ്ങളില്‍ ഏറ്റവും മികച്ചവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവന്‍ എന്ന പെരുമ സ്വന്തമാക്കിയ ജപ്പാന്റെ മധ്യനിര താരം തകെഫുസ കുബോ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍. വരും നാളുകളില്‍ ലോക ഫുട്‌ബോളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമെന്നാണ് 18കാരനായ കുബോയെ ഫുട്‌ബോള്‍ പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ 'ജപ്പാനീസ് മെസി' എന്നാണ് ആരാധകർ വിളിക്കുന്നത്. 

സ്പാനിഷ് പത്രമായ മാര്‍ക്ക കുബോയെ റയല്‍ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. എഫ്‌സി ടോക്യോയില്‍ നിന്ന് താരത്തെ ഏതാണ്ട് പതിനേഴര കോടി രൂപയ്ക്ക് റയല്‍ സ്വന്തമാക്കിയെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ച് വര്‍ഷത്തെ കരാറാണ് റയല്‍ താരവുമായി ഒപ്പു വച്ചത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സാങ്കേതികത്വവും നൈസര്‍ഗികതയും ഒത്തുചേര്‍ന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് കുബോ. വേഗതയും കളിയുടെ ഗതിക്കനുസരിച്ച് വ്യത്യസ്തത സ്വീകരിക്കാനും താരത്തിന് എളുപ്പത്തില്‍ സാധിക്കുന്നു. എഫ്‌സി ടോക്യോക്കായി കളിക്കളത്തില്‍ മിന്നും ഫോം പ്രകടിപ്പിച്ച കുബോ ഈ മാസം എല്‍ സാല്‍വദോറുമായി നടന്ന പോരാട്ടത്തില്‍ ജപ്പാനായി അരങ്ങേറി. 

കുബോ സ്‌പെയിനിലേക്ക് എത്തുകയാണെങ്കിലും താരത്തെ സംബന്ധിച്ച് ഇത് അപരിചത ലോകമല്ല. കാരണം ഒന്‍പതാം വയസില്‍ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ചേര്‍ന്നാണ് കുബോ തന്റെ ഫുട്‌ബോള്‍ ടാലന്റ് ഊതിക്കാച്ചിയെടുത്തിരിക്കുന്നത്. സ്വാഭാവികമായി താരം ബാഴ്‌സലോണയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ട്രാന്‍സ്ഫര്‍ വിലക്ക് നില്‍ക്കുന്നതിനാല്‍ യുവ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയ്ക്ക് പരിമിതികളുണ്ട്. ഇതോടെയാണ് താരം റയലിലേക്ക് പോകാന്‍ തീരുമാനിച്ചത്. 

പ്ലേമേക്കര്‍ ഈദന്‍ ഹസാദ്, സ്‌ട്രൈക്കര്‍ ലുക ജോവിച്, പ്രതിരോധ താരം ഫെര്‍ലന്‍ഡ് മെന്‍ഡി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി റയലിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുബോയും സ്പാനിഷ് കരുത്തരുടെ ഭാഗമാകുന്നത്. 

കോപ്പ അമേരിക്ക ഫുട്‌ബോള്‍ അതിഥികളായി കളിക്കുന്ന ജപ്പാന്‍ ടീമിനൊപ്പം താരം ഇപ്പോള്‍ ബ്രസീലിലാണുള്ളത്. തിങ്കളാഴ്ച തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ജപ്പാന്‍ ചിലിയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com