

ബർമിങ്ഹാം : അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിക്ക് പിഴശിക്ഷ. അച്ചടക്കലംഘനത്തിന് ജേസൺ റോയിയെ ഒരു മൽസരത്തിൽ നിന്നും സസ്പെൻഡ് ചെയ്തേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിഴശിക്ഷയിൽ നടപടി ഒതുക്കാൻ മാച്ച് റഫറി രഞ്ജൻ മദുഗലെ തീരുമാനിക്കുകയായിരുന്നു. ഇതോടെ ജേസൺ റോയിക്ക് ലോകകപ്പ് ഫൈനൽ കളിക്കാനാകും.
മാച്ച് ഫീയുടെ 30 ശതമാനം പിഴ ഒടുക്കാനാണ് മാച്ച് റഫറി ജേസൺ റോയിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരായ മൽസരത്തിൽ 85 റൺസെടുത്ത് നിന്ന റോയിയെ അമ്പയർ തെറ്റായി ഔട്ടാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഇന്നിംഗ്സിലെ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു നിർഭാഗ്യകരമായി പുറത്താകുന്നത്.
കമ്മിൻസിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച റോയിയെ വിക്കറ്റ് കീപ്പർ അലെക്‌സ് കാരി ക്യാച്ചെടുത്തു. തുടർന്ന് അമ്പയർ കുമാര ധർമ്മസേന ഔട്ട് വിളിച്ചു. എന്നാൽ റോയിയുടെ ബാറ്റിൽ പന്തുകൊണ്ടിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ ഏക റിവ്യു അവസരം ബോയർസ്റ്റോ ഉപയോഗിച്ചതിനാൽ, ഡീആർഎസിന് അപ്പീൽ ചെയ്യാനും റോയിക്ക് കഴിയുമായിരുന്നില്ല.
അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ജേസണ്‍ റോയി ഗ്രൗണ്ടിൽ നിന്നു. ഇതേതുടർന്ന് സഹഅമ്പയർ മറിയസ് എറാസ്മസ് ഇടപെട്ട് റോയിയോട് പവലിയനിലേക്കു പോകുവാൻ ആവശ്യപ്പെടുകയായിരുന്നു. അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് റോയി ഗ്രൗണ്ട് വിട്ടത്. റോയിയെ ഔട്ട് വിധിച്ച ശേഷം ധർമസേന ടിവി ചിഹ്നം കാണിച്ചത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates