ടീമിലെടുക്കാന്‍ ഇനിയും എന്ത് ചെയ്യണം? ഇരട്ട ശതകം, ഗംഭീറിനെ മറികടന്ന് റെക്കോര്‍ഡ്; ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റ് സംസാരിച്ചുകൊണ്ടിരിക്കുന്നു

ടീമിലെടുക്കാന്‍ ഇനിയും എന്ത് ചെയ്യണം? ഇരട്ട ശതകം, ഗംഭീറിനെ മറികടന്ന് റെക്കോര്‍ഡ്; ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റ് സംസാരിച്ചുകൊണ്ടിരിക്കുന്നു

വിന്‍ഡിസിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റിലാണ് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത്
Published on

വിന്‍ഡിസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍. ആദ്യ ഇന്നിങ്‌സില്‍ ഡക്കായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇരട്ട ശതകം തീര്‍ത്താണ് ഗില്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയത്. വിന്‍ഡിസിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റിലാണ് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത്. 

വിന്‍ഡിസ് എയ്‌ക്കെതിരായ ഇരട്ട ശതകം നേടി ഗൗതം ഗംഭീറിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഗില്‍ തന്റെ പേരിലാക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ടശതകം നേടുന്ന ആദ്യ താരമാവുകയാണ് ഗില്‍. 20 വര്‍ഷവും 124 ദിവസവുമുള്ളപ്പോഴാണ് ഗംഭീര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറി നേടി റെക്കോര്‍ഡ് ഇട്ടത്. ഗില്‍ ഈ നേട്ടം കൈവരിച്ചതാവട്ടെ 19 വര്‍ഷവും 124 ദിവസവും പിന്നിടുമ്പോള്‍. 

250 പന്തില്‍ നിന്ന് 19 ഫോറും രണ്ട് സിക്‌സും പറത്തി 204 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. ഇന്ത്യ എ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ ഹനുമാ വിഹാരിക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 315 റണ്‍സിന്റെ കൂട്ടുകെട്ടും ഗില്‍തീര്‍ത്തു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ് എ. ജയിക്കാന്‍ അവര്‍ക്ക് 336 റണ്‍സ് കൂടി വേണം.

വിന്‍ഡിസിനെതിരായ ഇന്ത്യയുടെ പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ടീം സെലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ വിന്‍ഡിസ് എയ്‌ക്കെതിരായ ഏകദിനത്തില്‍ തകര്‍ത്തടിച്ചും ഗില്‍ സെലക്ഷന്‍ ലഭിക്കാത്തതിലെ കലിപ്പ് തീര്‍ത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com