

ആംസ്റ്റർഡാം: റോബർട്ട് കോമാന്റെ കീഴിൽ മികച്ച മുന്നേറ്റം തുടരുന്ന ഹോളണ്ടിന് യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിൽ തകർപ്പൻ ജയം. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് അവർ ബെലാറസിനെ വീഴ്ത്തി. മറ്റ് മത്സരങ്ങളിൽ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ, ബെൽജിയം, പോളണ്ട് ടീമുകളും വിജയം കണ്ടു.
രണ്ട് ഗോളുകൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് മെംഫിസ് ഡിപെ ഓറഞ്ച് പടയുടെ കളി നിയന്ത്രിച്ചു. ശേഷിച്ച രണ്ട് ഗോളുകൾ വിനാൽഡം, വാൻ ഡൈക്ക് എന്നിവരും വലയിലാക്കി. ഇരു പകുതികളിലായാണ് ഹോളണ്ടിന്റെ രണ്ട് ഗോളുകൾ. കളി തുടങ്ങി ഒന്നാം മിനുട്ടിൽ തന്നെ ഡിപെ ടീമിനെ മുന്നിലെത്തിച്ചു. 21ാം മിനുട്ടിൽ വിനാൽഡം അവരുടെ രണ്ടാം ഗോൾ വലയിലാക്കി. 55ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഡിപെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കുറിച്ചു. 86ാം മിനുട്ടിൽ വാൻ ഡൈക്ക് പട്ടിക തികച്ചു.
ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ വലയിലാക്കിയാണ് അസർബൈജാനെതിരെ വിജയം പിടിച്ചെടുത്തത്. 19ാം മിനുട്ടിൽ ഗോൾ വഴങ്ങിയ ക്രോട്ടുകൾ ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ബരിസിചിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി. 79ാം ക്രമാറിച്ചിലൂടെ അവർ വിജയവും പിടിച്ചെടുക്കുകയായിരുന്നു.
ബെൽജിയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റഷ്യയെയാണ് തകർത്തത്. സൂപ്പർ താരം ഈദൻ ഹസാദ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ശേഷിക്കുന്ന ഗോൾ നേടിയത് ടീൽമാൻസാണ്. ചെറിഷേവ് റഷ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
മറ്റ് മത്സരങ്ങളിൽ പോളണ്ട് 1-0 ന് ഓസ്ട്രിയയേയും, സ്ലൊവാക്യ 2-0 ന് ഹംഗറിയേയും, സൈപ്രസ് 5-0 ന് സാൻ മരിനോയേയും പരാജയപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates