ലണ്ടന്‍ : പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും രണ്ടുതട്ടിലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ടീമിനൊപ്പമുള്ള ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്, ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവര്‍ പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്.
എന്നാല്‍ ധവാന് പകരക്കാരനെ ഇപ്പോള്‍ വേണ്ടെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി, കോച്ച് രവിശാസ്ത്രി എന്നിവരടങ്ങുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാട്. ധവാന്‍ ടീമിലെ നിര്‍ണായക കളിക്കാരനാണ്. ധവാന്റെ പരിക്ക് ഭേദമാകുന്നതുവരെ കാത്തിരിക്കാമെന്നുമാണ് മാനേജ് മെന്റ് അഭിപ്രായപ്പെടുന്നത്.
ജൂലൈ ആറിന് ശ്രീലങ്കയ്‌ക്കെതിരായ അവസാന ലീഗ് മല്‍സരത്തിന് ധവാന് കളിക്കാനാവുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. ടീം സെമിയില്‍ കയറിയാല്‍ ആ മല്‍സരം മുതലെങ്കിലും ധവാനെ വിനിയോഗിക്കാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ധവാന് അവസരം ലഭിക്കില്ല.
സെമിഫൈനല്‍ അടക്കമുള്ള മല്‍സരങ്ങളില്‍ ധവാന്റെ സാന്നിധ്യം ടീമിന് വിലമതിക്കാനാകാത്തതാണെന്നും കോഹ്ലിയും രവിശാസ്ത്രിയും പറയുന്നു. അതിനാല്‍ തന്നെ ഉടന്‍ പന്തിനെ പകരക്കാരനായി ഉള്‍പ്പെടുത്തേണ്ടെന്നും, അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാക്കാമെന്നുമാണ് ടീമിന്റെ നിലപാട്. സെലക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates