ധോനിയെ വീണ്ടും പിന്തള്ളി; ആ റെക്കോർഡും ഇനി കോഹ്‌ലിക്ക്; നേട്ടങ്ങളുടെ പെരുമഴ

നടാടെ കളിക്കാനിറങ്ങിയ ഡേ- നൈറ്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്
ധോനിയെ വീണ്ടും പിന്തള്ളി; ആ റെക്കോർഡും ഇനി കോഹ്‌ലിക്ക്; നേട്ടങ്ങളുടെ പെരുമഴ
Updated on
1 min read

കൊല്‍ക്കത്ത: നടാടെ കളിക്കാനിറങ്ങിയ ഡേ- നൈറ്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈഡൻ ​ഗാർഡനിൽ അരങ്ങേറിയ പിങ്ക് ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയത്തിനൊപ്പം ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയാണ് ഇന്ത്യ വിജയം പിടിച്ചത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്‌സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമാക്കിയത്. പൂനെയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ പിന്നീട് തുടര്‍ച്ചയായ മൂന്ന് ടെസ്റ്റിലും ഇന്നിങ്‌സ് വിജയം ആവര്‍ത്തിച്ചു. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നിങ്‌സിനും 202 റണ്‍സിനും വിജയം, ഇന്‍ഡോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഇന്നിങ്‌സിനും 130 റണ്‍സിനും. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്നിങ്‌സിനും 46 റണ്‍സിനും വിജയം.

ടീമിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഒരു റെക്കോർഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണ് ഈഡനിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ എംഎസ് ധോനിയുടെ  പേരിലുണ്ടായിരുന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകളില്‍ വിജയിക്കുന്ന ക്യാപ്റ്റനായി ഇതോടെ കോഹ്‌ലി മാറി. 2013-ല്‍ തുടര്‍ച്ചയായി ആറ് ടെസ്റ്റുകളില്‍ വിജയിച്ചാണ് ധോനി റെക്കോഡിട്ടത്.

സ്പിന്‍ ബൗളര്‍മാര്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താതെ ഇന്ത്യ നേടുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് വിജയമാണ് ബം​ഗ്ലാദേശിനെതിരെ നേടിയത്. 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇതിന് മുൻപ് ഇത്തരമൊരു വിജയം. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം, ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 12ാം ടെസ്റ്റ് പരമ്പര വിജയം എന്നീ റെക്കോർഡുകളും ഇന്ത്യ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com