

മാഡ്രിഡ്: റയൽ മാഡ്രിഡിനെതിരെ അയാക്സിന്റെ തിരിച്ചുവരവിൽ പ്രചോദനവുമായി കളിക്കാനിറങ്ങിയ ഫ്രഞ്ച് ടീം ലിയോണിന്റെ സ്വപ്നങ്ങളൊന്നും നൗകാമ്പിൽ പൂവണിഞ്ഞില്ല. അട്ടിമറികളൊന്നും തങ്ങളോട് നടപ്പില്ലെന്ന് അടിവരയിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്നു. പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ലിയോണിനെതിരെ ഏകപക്ഷീയ വിജയം നേടിയാണ് ബാഴ്സയുടെ ക്വാർട്ടർ പ്രവേശം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ പാദം ഗോൾ രഹിതമായിരുന്നു അവസാനിച്ചത്.
രണ്ട് ഗോളുകൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ഇതിഹാസ താരം ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബാഴ്സയ്ക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല. ശേഷിച്ച ഗോളുകൾ കുട്ടീഞ്ഞോ, ജെറാർഡ് പിക്വെ, ഒസ്മാൻ ഡെംബലെ എന്നിവരും വലയിലാക്കി.
കളിയുടെ ആദ്യ 31മിനുട്ടിൽ തന്നെ ബാഴ്സലോണ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മെസിയും കുട്ടീഞ്ഞോയുമാണ് ഗോളുകൾ നേടിയത്. ഒരു പനേങ്ക പെനാൾറ്റിയിലൂടെ ആയിരുന്നു മെസിയുടെ ഗോൾ. സുവാരസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കുട്ടീഞ്ഞോയുടെ ഗോളിന്റെ പിറവി. ബാഴ്സയിലെത്തി കളി മറന്നെന്ന വിമർശനം നേരിട്ടു കൊണ്ടിരിക്കുന്ന കുട്ടീഞ്ഞോയ്ക്ക് ഈ ഗോൾ വലിയ ആശ്വാസം നൽകും.
രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കി സ്കോർ 2-1 ആക്കി ലിയോൺ ഒന്ന് വിറപ്പിച്ചെങ്കിലും ആ ഗോളോടെ ബാഴ്സലോണ കൂടുതൽ ശക്തി പ്രാപിച്ചു. പിന്നെ തുടരെ തുടരെ ഗോളുകൾ വന്നു. 78ആം മിനുട്ടിൽ മെസിയും, 81ആം മിനുട്ടിൽ മെസിയുടെ പാസിൽ നിന്ന് പിക്വെയും ഗോൾ നേടി. സബ്ബായി എത്തിയ ഡെംബലെയും ഗോളടിയിൽ ഒപ്പം ചേർന്നതോടെ പട്ടിക പൂർണം. ഡെംബലയുടെ ഗോളിനും വഴിയൊരുക്കിയതും മെസി തന്നെ.
റയൽ മാഡ്രിഡും അത് ലറ്റിക്കോ മാഡ്രിഡും പാതി വഴിയിൽ വീണതോടെ ക്വാർട്ടറിലെത്തിയ ഏക സ്പാനിഷ് ടീമായി കറ്റാലൻ പട മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates