കറാച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ എന്നറിയപ്പെട്ട താരമാണ് രാഹുൽ ദ്രാവിഡ്. സാങ്കേതിക തികവിന്റെ പൂർണതയാണ് ആ ബാറ്റിങ് എന്ന് പല ക്രിക്കറ്റ് പണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറുടെ നിഴലിലായി പോയ കരിയറായിരുന്നു ദ്രാവിഡിന്റേതെന്നും വിദഗ്ധർ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോഴിതാ ദ്രാവിഡിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരവും ഇപ്പോൾ കമന്റേറ്ററുമായ റമീസ് രാജ. പ്രമുഖ സ്പോർട്സ് വൈബ്സൈറ്റായ സ്പോർട്സ് കീടയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സച്ചിൻ ടെണ്ടുൽക്കറെ പോലെ ജന്മസിദ്ധിയുള്ള ക്രിക്കറ്ററായിരുന്നില്ല രാഹുൽ ദ്രാവിഡ്. അയാൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ് എല്ലാം. അതും സച്ചിനെ പോലെ ഒരു മഹാപർവതം ഇന്ത്യൻ ടീമിൽ കളിക്കുന്ന കാലയളവിൽ തന്നെ. അങ്ങനെ ഒരു താരം കളിക്കുന്ന സമയത്ത് കഴിവിന്റെ പരമാവധി പുറത്തെടുത്താൽ പോലും അത് പോരാതെ വരും'.
പക്ഷേ ദ്രാവിഡ് വ്യത്യസ്തനായിരുന്നു അക്കാര്യത്തിൽ. പല സമയങ്ങളിലും സച്ചിനെ പിന്നിലാക്കുന്ന പ്രകടനം ദ്രാവിഡ് പുറത്തെടുത്തിട്ടുണ്ട്. ബുദ്ധിമുട്ടേറിയ പിച്ചിൽ പോലും ദ്രാവിഡിന്റെ പ്രതിരോധം പിളർന്നിരുന്നില്ല. അതിനുമാത്രം സാങ്കേതിക തികവ് ദ്രാവിഡിനുണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ മൂന്നാം സ്ഥാനത്തോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു ദ്രാവിഡിന്റേത്. എപ്പോഴും ഏതൊരാൾക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അത് ഗ്രൗണ്ടിലായാലും ഡ്രസിങ് റൂമിലായാലും പുറത്തായാലും. താരത്തിന്റെ മഹത്വം അളക്കുന്നതും ഇത്തരം പെരുമാറ്റത്തിലൂടെയാണ്'- റമീസ് രാജ വ്യക്തമാക്കി.
ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റുകൾ കളിച്ച ദ്രാവിഡ് 52.31 ശരാശരിയിൽ 13288 റൺസുകൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 344 ഏകദിനങ്ങൾ കളിച്ച മുൻ ക്യാപ്റ്റൻ 10,889 റൺസും അക്കൗണ്ടിൽ എഴുതിച്ചേർത്തു. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവർത്തിക്കുകയാണ് ദ്രാവിഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates