പാക് പര്യടനത്തില്‍ നിന്ന് പിന്മാറി 10 ലങ്കന്‍ താരങ്ങള്‍; പര്യടനം ഉപേക്ഷിക്കാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌

പര്യടനത്തിനായി ഒരുക്കിയിരിക്കുന്ന സുരക്ഷയെ കുറിച്ച് കളിക്കാരെ ബോധ്യപ്പെടുത്തുന്നതിനായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗം വിളിച്ചിരുന്നു
പാക് പര്യടനത്തില്‍ നിന്ന് പിന്മാറി 10 ലങ്കന്‍ താരങ്ങള്‍; പര്യടനം ഉപേക്ഷിക്കാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌
Updated on
1 min read

കൊളംബോ: പാകിസ്ഥാന്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേരില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. പത്ത് ലങ്കന്‍ കളിക്കാരാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പാകിസ്ഥാനിലേക്ക് ടീമിനൊപ്പം പോവില്ലെന്ന് വ്യക്തമാക്കിയത്. 

10 കളിക്കാര്‍ പിന്മാറിയെങ്കിലും ഇവരെ മാറ്റി നിര്‍ത്തി പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിനെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തു. മൂന്ന് ഏകദിനവും, മൂന്ന് ട്വന്റി20യും അടങ്ങുന്ന പരമ്പരയാണ് ശ്രീലങ്കയുടെ പാകിസ്ഥാന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നത്. സെപ്തംബര്‍ 27നാണ് പരമ്പരയിലെ ആദ്യ മത്സരം. എന്നാല്‍ പാകിസ്ഥാനിലേക്ക് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ലങ്കന്‍ താരങ്ങളുടെ പിന്മാറ്റം വലിയ തിരിച്ചടിയായി.

ഏകദിന ടീം നായകന്‍ ദിമുത് കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്, ട്വന്റി20 നായകന്‍ ലസിത് മലിംഗ എന്നിവര്‍ പാകിസ്ഥാനിലേക്ക് പോവുന്നതില്‍ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. മലിംഗ, മാത്യൂസ്, കരുണരത്‌നെ, ദിനേശ് ചണ്ഡിമല്‍, സരംഗ ലക്മല്‍, തിസേര പെരേര, അഖില ധനഞ്ജയ, ധനഞ്ജയ ദി സില്‍വ, കുസാല്‍ പെരേര, നിരോഷാന്‍ ദിക്വെല്ല എന്നീ പത്ത് താരങ്ങളാണ് പാക് പര്യടനത്തില്‍ ടീമിനൊപ്പം ചേരില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. 

പാകിസ്ഥാന്‍ പര്യടനത്തിനായി ഒരുക്കിയിരിക്കുന്ന സുരക്ഷയെ കുറിച്ച് കളിക്കാരെ ബോധ്യപ്പെടുത്തുന്നതിനായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗം വിളിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന തീരുമാനമാണ് യോഗത്തിന് ശേഷം പാക് കളിക്കാര്‍ സ്വീകരിച്ചത്.

2009ല്‍ പാക് പര്യടനത്തിനെത്തിയ ലങ്കന്‍ ടീമിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചത്. ലങ്കന്‍ ടീം സഞ്ചരിച്ച ബസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികളും, ആറ് സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ആറ് ലങ്കന്‍ കളിക്കാര്‍ക്കും പരിക്കേറ്റിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com