പിവി സിന്ധുവിന് തിരിച്ചടി; ലോക കിരീടത്തിലേക്ക് നയിച്ച കൊറിയന്‍ പരിശീലക സ്ഥാനമൊഴിഞ്ഞു

ദേശീയ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് കിം ജി ഹ്യുന്‍ രാജി വച്ചു
പിവി സിന്ധുവിന് തിരിച്ചടി; ലോക കിരീടത്തിലേക്ക് നയിച്ച കൊറിയന്‍ പരിശീലക സ്ഥാനമൊഴിഞ്ഞു
Updated on
1 min read

ഹൈദരാബാദ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോക ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി പിവി സിന്ധു ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. വലിയ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ വരെയെത്തി മിക്ക പോരാട്ടങ്ങളിലും രണ്ടാം സ്ഥാനത്ത് ഒതുങ്ങുന്ന പതിവ് രീതിക്ക് വിരാമമിട്ടാണ് സിന്ധു ലോകത്തിന്റെ നെറുകയിലേക്ക് കയറിയത്. 

പരിശീലകന്‍ പുല്ലേല ഗോപീചന്ദിനൊപ്പം സിന്ധുവിനെ ലോക കിരീടം സ്വന്തമാക്കുന്നതിന് പ്രാപ്തയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മറ്റൊരാളുമുണ്ടായിരുന്നു. ഇന്ത്യയുടെ വനിതാ സിംഗിള്‍സ് ടീമിന്റെ കൊറിയന്‍ പരിശീലകയായ കിം ജി ഹ്യുന്‍. 

ഇപ്പോഴിതാ ആരാധകര്‍ക്കും സിന്ധുവിനും ഒരുപോലെ നിരാശയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ദേശീയ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് കിം ജി ഹ്യുന്‍ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹ്യുന്‍ രാജി വച്ചിരിക്കുന്നത്. 

പരിശീലക സ്ഥാനത്ത് നിന്ന് രാജി വച്ച് കിം ന്യൂസിലന്‍ഡിലുള്ള ഭര്‍ത്താവിന്റെ അരികിലേക്കാണ് മടങ്ങുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കിമിന്റെ ഭര്‍ത്താവിന് സ്‌ട്രോക്ക് വന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള ചികിത്സയിലാണ് ഭര്‍ത്താവിപ്പോള്‍. ഇതേത്തുടര്‍ന്നാണ് കിം സ്ഥാനത്ത് നിന്ന് പിന്‍മാറുന്നത്. 

തിരിച്ചു വരാനുള്ള സാധ്യതകള്‍ എന്തെങ്കിലുമണ്ടെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് കിം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കിം ഇനി മടങ്ങിയെത്തയേക്കില്ല. 

കഴിഞ്ഞ നാല് മാസമായി സിന്ധുവിനൊപ്പം കിം പ്രവര്‍ത്തിക്കുകയായിരുന്നു. കിമിന്റെ ഉപദേശങ്ങളും തന്ത്രങ്ങളും തന്റെ കളിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ലോക ചാമ്പ്യയായ ശേഷം സിന്ധു പ്രതികരിച്ചിരുന്നു.

മുന്‍ താരമായിരുന്ന കിം കൊറിയന്‍ ദേശീയ ടീമിനേയും നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് കിമിനെ ടീം പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കിം സിന്ധുവിന്റെ പരിശീലക സംഘത്തിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com