മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്‌ളെക്‌സ് ടേപ്പാണ് ഫെല്ലയ്നി; വെള്ളക്കുപ്പികൾ എടുത്തെറിഞ്ഞ് മൗറിഞ്ഞോയുടെ ​ഗോളാഘോഷം

കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീ​ഗ് പോരാട്ടത്തിൽ ചെറിയ ടീമായ യങ് ബോയ്സിനെതിരെ അവസാന നിമിഷം നേടിയ ഒറ്റ ​ഗോളിന് കഷ്ടപ്പെട്ട് വിജയിച്ചാണ് മാഞ്ചസ്റ്റർ രക്ഷപ്പെട്ടത്
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്‌ളെക്‌സ് ടേപ്പാണ് ഫെല്ലയ്നി; വെള്ളക്കുപ്പികൾ എടുത്തെറിഞ്ഞ് മൗറിഞ്ഞോയുടെ ​ഗോളാഘോഷം
Updated on
1 min read

ലണ്ടന്‍: സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രകടനം സന്തുലിതമായിരുന്നില്ല. ചില മത്സരങ്ങൾ മികച്ച വിജയം സ്വന്തമാക്കുമ്പോൾ ചിലതിൽ സമനിലയും തോൽവിയുമായിരുന്നു ഫലം. കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീ​ഗ് പോരാട്ടത്തിൽ ചെറിയ ടീമായ യങ് ബോയ്സിനെതിരെ അവസാന നിമിഷം നേടിയ ഒറ്റ ​ഗോളിന് കഷ്ടപ്പെട്ട് വിജയിച്ചാണ് മാഞ്ചസ്റ്റർ രക്ഷപ്പെട്ടത്. 

നിരവധി മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകനായിട്ടുള്ള മൗരൻ ഫെല്ലയ്‌നി ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായപ്പോഴാണ് മാഞ്ചസ്റ്റർ വിജയം സ്വന്തമാക്കിയത്. ഇത്തവണ പ്ലെയിങ് ഇലവനില്‍ തന്നെ ഫെല്ലയ്‌നിയെ ഉള്‍പ്പെടുത്താനുള്ള കോച്ച് ഹോസെ മൗറീഞ്ഞോയുടെ തീരുമാനം പിഴച്ചില്ല. യങ് ബോയ്‌സിനെതിരേ ഇഞ്ച്വറി ടൈമിലായിരുന്നു ഫെല്ലയ്‌നിയുടെ വിജയ ഗോള്‍. 

ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡ് വീണ്ടും നാണംകെടുമെന്നിരിക്കെയാണ് ഫെല്ലയ്‌നി വീരനായകനായത്. ഫെല്ലയ്‌നിയുടെ വിജയ ഗോളിനെ ട്രോളര്‍മാരും ഏറ്റെടുത്തു കഴിഞ്ഞു. ഫെല്ലയ്‌നി ഫ്‌ളെക്‌സ് ടേപ്പെന്ന വിശേഷണത്തോടെയാണ് ട്രോളര്‍മാര്‍ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇറക്കിയത്. ലീക്കുള്ള യുനൈറ്റഡിനെ കൂടുതല്‍ നാണക്കേടില്ലാതെ ചോർച്ചയടക്കുന്നതിനാൽ തന്നെയാണ് ഫെല്ലയ്‌നിയെ ഫ്‌ളെക്‌സ് ടേപ്പിനോട് ഉപമിച്ചിരിക്കുന്നത്. ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഓൾഡ് ട്രാഫോർഡിൽ ദുർബല ടീമിനോട് ​ഗോൾരഹിത സമനില മൗറീഞ്ഞോയ്ക്ക് വൻ തിരിച്ചടി നൽകുന്നതായിരുന്നു. അതുകൊണ്ടുതന്നെ  മൗറീഞ്ഞോ വളരെ വൈകാരികമായാണ് ഈ ഗോളിനോട് പ്രതികരിച്ചത്. ടച്ച് ലൈനിന് അരികിലുള്ള വെള്ളക്കുപ്പികള്‍ വച്ച സ്റ്റാന്‍ഡ് വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com