അബുദാബി: ജനുവരി അഞ്ചിന് തുടങ്ങുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ഒമാനെതിരെയാണ് ഇന്ത്യയുടെ സന്നാഹ പോരാട്ടം. രാത്രി 7.30ന് അബുദാബിയിലെ ബനി യാസ് സ്റ്റേഡിയത്തിലാണ് മത്സരം. സമയത്തിന് കിറ്റ് എത്താതെയും മറ്റുമുള്ള പ്രശ്നങ്ങളെല്ലാം നേരിട്ടാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്.
ഏഷ്യൻ പോരാട്ടത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇന്ത്യ സമ്പൂര്‍ണ ടീമുമായിട്ടാകും ഇന്ന് കളിക്കുക. ലോക റാങ്കിങ്ങില്‍ 82ാം സ്ഥാനത്തുള്ള ഒമാനെതിരെ ജയിച്ച് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റിനിറങ്ങാനാണ് ഇന്ത്യന്‍ ശ്രമം. ടൂര്‍ണമെന്റില്‍ കടുപ്പക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഒമാനെതിരായ ജയം തുണയാകും. ടൂര്‍ണമെന്റിനായി ഇന്ത്യയുടെ 23 അംഗ സംഘം ദിവസങ്ങള്‍ക്കു മുന്‍പേ അബുദാബിയില്‍ എത്തിയിരുന്നു. ആഷിഖ് കുരുണിയനും അനസ് എടത്തൊടികയുമാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.
മുന്നേറ്റത്തില്‍ സുനില്‍ ഛേത്രി ജെജെ ലാല്‍പെഖുല സഖ്യവും മധ്യനിരയില്‍ ഉദാന്ത സിങ്, അര്‍ജുന്‍ ഥാപ്പ, ഹോളിച്ചരണ്‍ നര്‍സാരി, പ്രണോയ് ഹാല്‍ദാര്‍ എന്നിവരും കളിക്കും. ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍കീപ്പറാകുമ്പോള്‍ സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രീതം കോട്ടാല്‍, സുഭാഷിഷ് ബോസ് എന്നിവര്‍ പ്രതിരോധത്തിൽ അണിനിരക്കും. മറുവശത്ത് ഒരു സ്‌ട്രൈക്കറെ മാത്രം മുന്‍നിര്‍ത്തിയാകും ഒമാന്റെ തന്ത്രങ്ങള്‍.
ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റിന്‍ ടീമുകൾ ഉൾപ്പെട്ട കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇത്തവണ ഇന്ത്യ. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി ആറിന് അരങ്ങേറും. തായ്‌ലന്‍ഡാണ് എതിരാളികൾ. 10ന് യുഎഇയുമായും 14ന് ബഹ്‌റിനുമായാണ് ഇന്ത്യയുടെ ശേഷിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates